കടത്തനാട് സൊസൈറ്റിയിൽ കോടികളുടെ തട്ടിപ്പ്; കോൺഗ്രസിനൊപ്പം ലീഗിനും പങ്ക്


സ്വന്തം ലേഖകൻ
Published on Jun 01, 2026, 10:35 AM | 1 min read
വടകര : കോൺഗ്രസും ലീഗും നേതൃത്വംനൽകി വടകര കേന്ദ്രമായി തുടങ്ങിയ കടത്തനാട് ലേബർ കോൺട്രാക്ട് കോ–ഓപറേറ്റീവ് സൊസൈറ്റിയിൽ (കൽകോസ്) കോടികളുടെ തട്ടിപ്പ്. സഹകരണ സംഘങ്ങളിൽ നിലവിലുള്ളതിനേക്കാൾ ഉയർന്ന പലിശ വാഗ്ദാനം നൽകി പലരിൽനിന്ന് ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചത് രസീത് നൽകാതെയാണെന്നും പരാതിയുണ്ട്. ലീഗ്–കോൺഗ്രസ് നേതൃത്വം സൊസൈറ്റിയെ തള്ളിപ്പറഞ്ഞെങ്കിലും സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ ഇവരുടെ പങ്ക് പകൽ പോലെ വ്യക്തം.
പാറയ്‌ക്കൽ അബ്ദുള്ള എംഎൽഎ ഉൾപ്പെടെയുള്ളവരുടെ പിന്തുണയിലാണ് സൊസൈറ്റി പ്രവർത്തനം. നിക്ഷേപ സമാഹരണ പരിപാടികൾ ലീഗ് നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. നിക്ഷേപം തിരിച്ചുകിട്ടാത്തതിനെത്തുടർന്ന് കോഴിക്കോട് ഡിസിസി സെക്രട്ടറിയുടെ വീട്ടുകോലായിൽ തീകൊളുത്തി മരിച്ച ഇബ്രാഹിംകുട്ടി ഹാജിയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. സൊസൈറ്റി ഭാരവാഹികളാണ് മരണത്തിന് ഉത്തരവാദികളെന്ന് സന്ദേശത്തിലുണ്ട്. 57 ലക്ഷത്തിൽപ്പരം രൂപ സൊസൈറ്റി അധികൃതർ വാങ്ങിയെന്നും ലാഭവിഹിതം ഉൾപ്പെടെ 75 ലക്ഷം രൂപ കിട്ടാനുണ്ടെന്നും പറയുന്നു.
നിക്ഷേപത്തിനുപുറമെ ഡയറക്ടർ റനീഷിന് 11 ലക്ഷം രൂപ നൽകിയെന്നും സന്ദേശത്തിലുണ്ട്. ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർക്ക് നൽകിയ മൊഴിയിലും 75 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് ആവർത്തിക്കുന്നു. സഹകരണ നിക്ഷേപ ഗ്യാരന്റി പദ്ധതിയിൽ അംഗമാകാതെയാണ് കൽകോസ് കോടികൾ നിക്ഷേപിച്ചത്.











0 comments