ആഭ്യന്തരമന്ത്രിയുടെ സുരക്ഷാഭടനായി ആർഎസ്എസ് മുൻ പരിശീലകൻ; എതിർപ്പുമായി കോൺഗ്രസ് പ്രവർത്തകർ


സ്വന്തം ലേഖകൻ
Published on Jul 02, 2026, 10:12 AM | 1 min read
അമ്പലപ്പുഴ : ശാഖാ മുൻ പരിശീലകനായ സജീവ ആർഎസ്‌എസ് പ്രവർത്തകനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സുരക്ഷാഭടനായി നിയമിച്ചതിൽ പ്രതിഷേധം. ആഭ്യന്തരമന്ത്രിയുടെ സ്ഥിരം പൈലറ്റ് വാഹനത്തിൽ അന്പലപ്പുഴ, നീർക്കുന്നം സ്വദേശിയും കടുത്ത ആർഎസ്എസ് പ്രവർത്തകനുമായ പി കൃഷ് ലാലിനെയാണ് നിയമിച്ചത്.
കോണ്‍ഗ്രസ് നേതാവും തൃക്കുന്നപ്പുഴ പഞ്ചായത്ത് ഭരണസമിതിയിലെ ഒരു വനിതാ അംഗത്തിന്റെ ബന്ധുവുമായ കൃഷ് ലാൽ നീർക്കുന്നം തേവരുനട ക്ഷേത്രമൈതാനിയിൽ മുമ്പ് നടന്നിരുന്ന ആർഎസ്എസ് ശാഖയിലെ പരിശീലകനുമായിരുന്നു. ഇയാളുടെ കുടുംബാംഗങ്ങളും സജീവ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ്.
ഇതുസംബന്ധിച്ച് അന്പലപ്പുഴ ബ്ലോക്ക് കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നു. ഇയാളെ സുരക്ഷാവിഭാഗത്തിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അംഗീകരിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി എ ഹാമീദ് എതിര്‍ത്തെന്നാണ് വിവരം. വിഷയം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പുതിയ ഗ്രൂപ്പ് പോരിന് വഴിയൊരുക്കിയതോടെ വിവരം ആഭ്യന്തരമന്ത്രിയെ നേരിട്ടറിയിക്കാമെന്ന തീരുമനത്തിൽ കമ്മിറ്റി പിരിയുകയായിരുന്നു.
മന്ത്രിയുടെ സ്ഥിരം പൈലറ്റ്, എസ്‌കോർട്ട് ഡ്യൂട്ടികൾക്കായി 17 പൊലീസുകാരെ നിയമിച്ചാണ് ഉത്തരവിറങ്ങിയത്. ലിസ്‌റ്റിൽ ഒമ്പതാമനാണ് കൃഷ് ലാൽ. നിലവിൽ മലപ്പുറത്താണ് ജോലിചെയ്യുന്നത്. കോൺഗ്രസ് കുടുംബങ്ങളിൽനിന്നുള്ള നിരവധി യുവാക്കൾ പൊലീസിലുണ്ടെന്നിരിക്കെ, അവരെയെല്ലാം തഴഞ്ഞ് കൃഷ്‌ലാലിന്റെ പേര് ലിസ്‌റ്റിൽ ഉൾപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും ഇയാളെ ഒഴിവാക്കിയില്ലെങ്കില്‍ ശക്തമായ എതിർപ്പുണ്ടാകുമെന്നും കോൺഗ്രസ് പ്രവർത്തകർ പറയുന്നു.











0 comments