വി കെ ഇബ്രാഹിം കുഞ്ഞിന് ഔദ്യോഗിക ബഹുമതികളോടെ വിട

കൊച്ചി: മുൻമന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന് അന്ത്യാഞ്ജലി. മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി ഔദ്യോഗിക ബഹുമതികളോടെ ആലങ്ങാട് ജുമമസ്ജിദിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മന്ത്രി പി രാജീവ്, ഇ പി ജയരാജൻ, എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി , ഹൈബി ഈഡൻ, സാദിഖലി തങ്ങൾ, മുനവറലി തങ്ങൾ, തുടങ്ങി മുസ്ലിം ലീഗ് നേതാക്കളും യുഡിഎഫ് നേതാക്കളും ഉൾപ്പെടെ നിരവധി പേര്‍ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് ഇരുപതിനാണ് ഇബ്രാഹിംകുഞ്ഞിന്റെ ജനനം. മുസ്ലിം ലീഗിൻറെ വിദ്യാർഥി സംഘടനയായ എംഎസ്എഫിലൂടെ പൊതുരംഗത്തേക്കെത്തി. പിന്നീട് യൂത്ത് ലീഗ്, എറണാകുളം ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. നാലുതവണ തുടർച്ചയായി എംഎൽഎയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്.
2001ലും 2006ലും മട്ടാഞ്ചേരിയിൽ നിന്നും 2011ലും 2016ലും കളമശേരിയിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി നിയോജക മണ്ഡലത്തിന്റെ അവസാന എംഎൽഎയും കളമശേരി എന്ന പുതിയ മണ്ഡലത്തിൻറെ പ്രഥമ ജനപ്രതിനിധിയുമാണ്. പി കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടർന്ന് 2005 ജനുവരിയിൽ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. 2006 മെയ് വരെ ആ സ്ഥാനത്ത് തുടർന്നു. 2011 മുതൽ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. നദീറയാണ് ഭാര്യ. മക്കൾ: അഡ്വ. വി ഇ അബ്ദുൾ ഗഫൂർ, വി ഇ ആബ്ബാസ്, വി ഇ അനൂപ്.










0 comments