ദേശീയപാതയിൽ കാട്ടാനക്കൂട്ടം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ്

ഇടുക്കി: ദേശീയപാതയിൽ കാട്ടാനകളുടെ സാന്നിധ്യം പതിവായതോടെ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലും വനമേഖലയോട് ചേർന്നുള്ള മറ്റ് റോഡുകളിലും കാട്ടാനകൾ ഇറങ്ങുന്നത് പതിവായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
രാത്രികാല യാത്രകളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും ആനകളെ കാണുന്ന പക്ഷം വാഹനങ്ങൾ സുരക്ഷിത അകലത്തിൽ നിർത്തണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മുന്നാർ, ദേവികുളം മേഖലകളിൽ പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനകൾ റോഡിലിറങ്ങുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലും പാതയോരത്ത് നിലയുറപ്പിച്ച ആനകൾ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. ആനകളെ പ്രകോപിപ്പിക്കാനോ ഫോട്ടോയെടുക്കാൻ ശ്രമിക്കാനോ പാടില്ല. ആനകളുടെ സാന്നിധ്യം നിരീക്ഷിക്കാനായി വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ പ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
വനമേഖലയിൽ ഭക്ഷണവും വെള്ളവും കുറയുന്നതാണ് ആനകൾ ജനവാസ മേഖലകളിലേക്കും റോഡുകളിലേക്കും ഇറങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ. അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ വേഗത നിയന്ത്രിക്കണമെന്നും ഹോൺ മുഴക്കി ആനകളെ പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് നിർദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ വനംവകുപ്പിന്റെ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.










0 comments