നിർബന്ധിത ഗർഭഛിദ്രം: രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂട്ടുപ്രതി ജോബിയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം : യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌ത കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. ശനിയാഴ്ച കേസിൽ വിധി പറയും. ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ യുവതിക്ക് ഗർഭഛിദ്രത്തിനുള്ള ഗുളിക ജോബി ജോസഫ് വഴിയാണ് കൊടുത്തു വിട്ടത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ചെയർമാനും ആറന്മുള മെഴുവേലി സ്വദേശിയുമായ ജോബി ജോസഫാണ് രാഹുലിന്റെ നിർദേശപ്രകാരം ബംഗളൂരുവിൽനിന്ന് മരുന്ന് എത്തിച്ചുകൊടുത്തത്. യുവതി ഗുളിക കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വീഡിയോ കോൾ വിളിച്ച് ഉറപ്പാക്കുകയും ചെയ്തു. അപ്പോഴും ജോബിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
കേസിൽ ഇയാൾ രണ്ടാംപ്രതിയാണ്. 2010 – 11 കാലയളവിൽ കാതോലിക്കേറ്റ് കോളേജിലെ കെഎസ്‌യു യൂണിയൻ ഭാരവാഹികളായിരുന്നു ഇരുവരും. ജോബി ചെയർമാനായിരുന്നപ്പോൾ രാഹുൽ സർവകലാശാല യൂണിയൻ കൗൺസിലറായിരുന്നു. പത്തനംതിട്ടയിലും അടൂരിലും വസ്‌ത്രവ്യാപാരശാല നടത്തുന്ന ജോബി രാഹുലിന്റെ ഉറ്റസുഹൃത്താണ്. അതിജീവിത ദുരനുഭവം വിവരിക്കുന്ന ശബ്‌ദരേഖ പുറത്തുവന്നതോടെയാണ് ജോബിയുടെ പങ്ക് വെളിവായത്. യുവതി ആവശ്യപ്പെട്ട ഗുളിക ഒരു മെഡിക്കൽ റെപ്രസെന്റേറ്റീവിൽ നിന്ന് വാങ്ങി നൽകുകയായിരുന്നെന്നും അത് എന്തിനുളളതാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നുമാണ് ജോബിയുടെ വാദം.










0 comments