ലോകകപ്പ് പോരാട്ടം ഫ്ലക്സ് ബോർഡുകളിൽ നിറയുമ്പോൾ

പാലക്കാട്: ഫുട്ബോൾ ലോകകപ്പ് ആവേശം ലോകമെമ്പാടും അലയടിക്കുമ്പോൾ ആരാധകരുടെ ആവേശം മുഴുവൻ റോഡരികിലും, ബസ് സ്റ്റോപ്പുകളിലും സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകളിൽ നിറയുകയാണ്. മലമ്പുഴയിലും കോങ്ങാടും കൊല്ലങ്കോടുമെല്ലാം ഇതിനോടകം നൂറടിക്ക് മുകളിൽ വലിപ്പമുള്ള ഫ്ലക്സുകൾ അർജൻ്റീന, ബ്രസീൽ, പോർച്ചുഗൽ ആരാധകർ സ്ഥാപിച്ചിരുന്നു.
എല്ലാ ലോകകപ്പിലും ആരാധകർ ഫ്ലക്സ് വെക്കുമ്പോൾ അതിൽ എഴുതാറുള്ള വാചകങ്ങൾക്ക് പോലും വീറും വാശിയും അധികമാണ്.
"മിശിഹായുടെ" അന്ത്യ യുദ്ധമെന്ന് അർജൻ്റീന ആരാധകരും "ചില തിരിച്ചുവരവുകൾ രാജകീയമാക്കി ആറാം കിരീടം നേടുമെന്ന് ബ്രസീൽ ആരാധകരും, അവസാന ലോകകപ്പിൽ കിരീടമെന്ന സ്വപ്നം റൊണാൾഡോ പൂർത്തിയാക്കുമെന്ന് പോർച്ചുഗൽ ആരാധകരും വിവിധയിടങ്ങളിലെ ഫ്ലക്സ് ബോർഡ് വാചകങ്ങളിൽ കുറിച്ചിട്ടുണ്ട്.
പതിവ് പോലെ അർജൻ്റീന, ബ്രസീൽ, പോർച്ചുഗൽ എന്നിവരുടെ ആരാധകരാണ് ജില്ലയിലെ വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ നിറച്ചിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പ് വരെ ഉയരത്തിൽ വെക്കുന്ന ഫ്ലക്സ് ബോർഡുകളിൽ ഇത്തവണ മാറ്റം വന്ന് നീളെ ഉള്ള ബോർഡുകൾക്കാണ് ആവശ്യക്കാർ അധികവും. റോഡരികിൽ എളുപ്പത്തിൽ സ്ഥാപിക്കാനും കാറ്റിൽ തകർന്ന് വീഴിലെന്ന സാധ്യതയും നീളത്തിലുള്ള ഫ്ലക്സ് ബോർഡുകൾ വെക്കാൻ ആരാധകർ മുന്നിട്ടിറങ്ങി.
അവസാന ലോകകപ്പ് കളിക്കുന്ന മെസ്സി, നെയ്മർ, റൊണാൾഡോ എന്നിവർക്ക് വേണ്ടി "One last Dance" എന്ന പേരിലും, കാറപകടത്തിൽ മരിച്ച പോർച്ചുഗീസ് താരം ഡിയാഗോ ജോട്ടയുടെ ഫോട്ടോ പതിപ്പിച്ച ബോർഡുകളും വിവിധയിടങ്ങളിൽ കാണാം.
ഖത്തറിന് വേണ്ടി കളിക്കുന്ന തഹസീൻ മുഹമ്മദ് ജംഷീദിനും ഫ്ലക്സ് വെച്ചവരുണ്ട്.
എണ്ണത്തിൽ കുറവാണെങ്കിലും സ്പെയിൻ, ജർമനി, ഫ്രാൻസ്, നെതർലൻഡ്സ്, ഇംഗ്ലണ്ട് ടീമുകൾക്കും ജില്ലയിൽ ഫ്ലക്സ് ബോർഡുകളുണ്ട്.










0 comments