നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: നിയമസഭയിൽ ഇനി പൊതുജനത്തിനും ചോദ്യം ചോദിക്കാൻ അവസരമുണ്ടാക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തില്‍ സൗണ്ട് പാര്‍ക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്‌സ് ആക്ടിങ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികൾക്ക് മാത്രമല്ല, അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്കും നിയമസഭയില്‍ പങ്കാളിത്തം നല്‍കുന്ന രീതിയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
വിദേശ ജനപ്രതിനിധി സഭകളിലുള്ളതുപോലെ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരം നല്‍കണം. നിയമസഭയെ ജനകീയമാക്കാന്‍ നിരവധി പദ്ധതികള്‍ മനസ്സിലുണ്ട്. 138 വര്‍ഷത്തെ ചരിത്രമുള്ള കേരള നിയമസഭയിലെ പുസ്തകങ്ങള്‍ ഓഡിയോബുക്കുകളാക്കാനുള്ള പരിശ്രമമുണ്ടാകുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എസ് ശ്രീകേഷ് അദ്ധ്യക്ഷനായ ചടങ്ങിൽ പ്രൊഫ: അലിയാര്‍, സൗണ്ട പാര്‍ക്ക് അക്കാദമി ഡയറക്ടര്‍ ബാലകൃഷ്ണന്‍ പെരിയ, ഐജെടി ഡയറക്ടര്‍ പി വി മുരുകന്‍, പി എ സലിം, പ്രസ് ക്ലബ് സെകട്ടറി പി ആര്‍ പ്രവീണ്‍ , ട്രഷറര്‍ വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.









0 comments