print edition അവർക്ക് കടലും നഷ്ടമാക്കരുത്

തിരുവനന്തപുരം : കടൽ തങ്ങൾക്ക് നഷ്‌ടപ്പെടുമോ എന്ന കടുത്ത ആശങ്കയിലാണ് മത്സ്യത്തൊഴിലാളികളെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. സജി ചെറിയാൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സഭയിൽ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കുത്തകകൾക്ക് കപ്പൽപ്പാത തുറന്നുകൊടുക്കുന്നതോടെ കടൽ നഷ്‌ടപ്പെടുമെന്ന് മത്സ്യതൊഴിലാളികൾ കരുതുന്നു. ഇത്തരം ആശങ്കകൾക്ക് പരിഹാരം കാണണം. നിർമാണം നടക്കുന്ന പുനർഗേഹം പദ്ധതിയുടെ ഭാവിയും കരിമണൽ ഖനനവും മത്സ്യത്തൊഴിലാളികളെ ആശയക്കുഴപ്പത്തിലാക്കുന്നു.
ട്രോളിങ്, കാലവർഷം എന്നിവയും പ്രതിസന്ധിയുണ്ടാക്കി. ഇത്തരം സാഹചര്യം നേരിടാനാണ് വിവിധ ആനുകൂല്യങ്ങൾ. അവ കൃത്യമായി സർക്കാർ നൽകിയില്ല. മെയ്, ജൂലൈ മാസങ്ങളിലെ സന്പാദ്യ സമാശ്വാസ പദ്ധതിയിലെ തുക മൂന്നു ഗഡുവായാണ് നൽകേണ്ടത്. ഇത് ചിലയിടത്ത് വിതരണം തുടങ്ങിയെന്നും ചിലയിടത്ത് തുടങ്ങും എന്നുമാണ് മന്ത്രി പറയുന്നത്. എന്നാൽ എപ്പോൾ നൽകുമെന്ന് പറയുന്നില്ല.
പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്നതാണിത്. മത്സ്യത്തൊഴിലാളികൾക്ക് പുറമെ മത്സ്യ അനുബന്ധ, പീലിങ് തൊഴിലാളികൾക്കും ആശ്വാസം നൽകണം. ട്രോളിങ് നടപ്പാക്കുന്പോൾ തൊഴിലാളികളുടെ വായ്‌പകൾക്ക് നൽകുന്ന മൊറട്ടോറിയത്തിന് നടപടി സ്വീകരിച്ചിട്ടില്ല.
സംസ്ഥാനത്ത് നിലവിൽ പുനർഗേഹം പദ്ധതിയിൽ 1271 വീടും 258 ഫ്ലാറ്റും നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇവയുടെ ഭാവി എന്താകുമെന്ന് സർക്കാർ വ്യക്തമാക്കണം. മത്സ്യതൊഴിലാളികളുടെ ഗ്രൂപ്പ് ഇൻഷുറൻസ്, മറൈൻ ആംബുലൻസ് സേവനം തുടങ്ങിയവയും അവഗണനയിലാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.











0 comments