print edition മത്സ്യത്തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിടരുത്: സജി ചെറിയാൻ

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിടാതെ അവരെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സജി ചെറിയാൻ നിയമസഭയിൽ ആവശ്യപ്പെട്ടു. കണ്ണിൽ ചോരയില്ലാത്ത നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. തൊഴിലാളികൾക്ക് വർഷങ്ങളായി ലഭിക്കുന്ന അവകാശങ്ങൾ നിഷേധിക്കുകയാണ്. പഞ്ഞമാസമായിട്ടും ലക്ഷക്കണക്കിന് കുടുംബങ്ങളെ സർക്കാർ പട്ടിണിയിലേക്ക് തള്ളിവിട്ടുവെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി സർക്കാർ അട്ടിമറിച്ചു. പുതിയ ബജറ്റിൽ മത്സ്യമേഖലയ്‌ക്ക് 73 കോടി രൂപ വെട്ടിച്ചുരുക്കി. തീരദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് 35 കോടിയും പുനർഗേഹം പദ്ധതിക്ക് 24 കോടിയും കുറച്ചു. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മത്സ്യത്തൊഴിലാളി സമൂഹം കടന്നുപോകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറ്റവും മികച്ച മറൈൻ സ്‌റ്റേറ്റായിരുന്നു കേരളം. അത് തുടരണം. എന്നാൽ, ബജറ്റ് നിർദേശങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നു–സജി ചെറിയാൻ പറഞ്ഞു.










0 comments