print edition യുഡിഎഫ് സർക്കാരിന്റെ അവഗണനയ്ക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

മത്സ്യത്തൊഴിലാളികളുടെ ജീവന് വില കൽപ്പിക്കാത്ത യുഡിഎഫ് സർക്കാരിനെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: നിലിയ വേണുഗോപാൽ
സ്വന്തം ലേഖകൻ
Published on Aug 12, 2026, 01:01 AM | 2 min read
തിരുവനന്തപുരം : തീരമേഖലയോടും മത്സ്യത്തൊഴിലാളികളോടുമുള്ള യുഡിഎഫ് സർക്കാരിന്റെ അവഗണനയ്ക്കെതിരെ മത്സ്യത്തൊഴിലാളികളുടെ ഉശിരൻ പ്രതിഷേധം. മത്സ്യമേഖലയോടും തൊഴിലാളികളോടും കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും ന്യായമായ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ച് സർക്കാരിന് താക്കീതായി.
സെക്രട്ടറിയറ്റിനുമുന്നിൽ പൊലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് തൊഴിലാളികൾ ധർണ നടത്തി. സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ കെന്നഡി അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടി അമ്മ, സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ, എൻ കെ അക്ബർ എംഎൽഎ, ടി മനോഹരൻ, ക്ലൈനസ് റൊസാരിയോ, ആർ ജെറാൾഡ്, എച്ച് ബേസിൽ ലാൽ, സി ഷംജി, പി ഐ ഹാരിസ്, എ സ്‌നാഗപ്പൻ, സി ലെനിൻ, നിർമല ശെൽവരാജ്, അസുന്ദാ മോഹൻ, വി വി രമേശൻ എന്നിവർ നേതൃത്വം നൽകി. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലതീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഫെഡറേഷന്റെ തീരുമാനം.
സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: ടി പി രാമകൃഷ്‌ണൻ
കാണാതായ മത്സ്യത്തൊഴിലാളികൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നതിൽ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ പറഞ്ഞു. കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും തിരിഞ്ഞുനോക്കാൻ പതിനൊന്ന് ദിവസമെടുത്തു. സർക്കാർ ഉത്തരവാദിത്വം നിറവേറ്റിയിരുന്നെങ്കിൽ ഇൗ ചോദ്യം ഉണ്ടാകുമായിരുന്നില്ലെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ചിന്റെ ഉദ്‌ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. മത്സ്യമേഖലയോടും തൊഴിലാളികളോടും സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണം. ന്യായമായ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണം.
മത്സ്യമേഖലയിലെ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കണം. കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർഥിക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയത്. യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്നു മാസത്തിനുള്ളിൽ എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളാണ് ജനങ്ങൾക്ക് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശന്റെ തട്ടിപ്പുവാചകങ്ങളിൽ ആർച്ച് ബിഷപ്പ് മയങ്ങിയെന്ന് സംശയിക്കേണ്ടിവരുമെന്ന് സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ദുരിതംപേറുന്ന മത്സ്യത്തൊഴിലാളികൾക്കൊപ്പമാണോ നിൽക്കുന്നതെന്ന് ആർച്ച് ബിഷപ്പ് വ്യക്തമാക്കണം. നേവിയെയും എയർഫോഴ്‌സിനെയും വിളിക്കാൻ ബിജെപി പ്രസിഡന്റിന്റെ സഹായമാണോ സർക്കാർ തേടേണ്ടതെന്നും അവർ ചോദിച്ചു.










0 comments