പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

കോട്ടയം: തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് ഇത്തവണ വെടിക്കെട്ട് ഒഴിവാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്ന മലങ്കര സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ ആഹ്വാനം മാനിച്ചാണ് ഇടവക ഭരണസമിതിയുടെ തീരുമാനം.
മേയ് 23 വരെ നീളുന്ന ഗീവർഗീസ് സഹദായുടെ പെരുന്നാളിൽ നടക്കുക. പുതുപ്പള്ളിക്ക് പുറമെ പത്തനംതിട്ടയിലെ ചന്ദനപ്പള്ളി വലിയ പള്ളിയും പെരുന്നാൾ വെടിക്കെട്ട് നടത്തില്ലെന്ന് തീരുമാനിച്ചിരുന്നു. മേയ് 7, 8 തീയതികളിലായാണ് ചന്ദനപ്പള്ളി പെരുന്നാൾ. വെടിക്കെട്ടിനായി മാറ്റിവെച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനമുണ്ടായി 15 പേർക്ക് ജീവൻ നഷ്ടമായത്. തൃശൂർപൂരത്തിന് വേണ്ടി തിരുവമ്പാടി ദേവസ്വം വെടിക്കെട്ട് സാമഗ്രിഹികൾ തയാറാക്കിയിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. വെടിക്കെട്ട് ലൈസൻസി സതീഷും സ്പോടനത്തിൽ മരിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെയാണ് തൃശൂർ പൂരം ഇത്തവണ നടത്തുന്നത്. ആചാരത്തിന്റെ ഭാഗമായി വെടിക്കെട്ടിന് പകരം പ്രതീകാത്മകമായി ഒരു കതിന പൊട്ടിക്കുമെന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ അറിയിച്ചത്.









0 comments