print edition ധനബിൽ പാസ്സാക്കാൻ അനാവശ്യ ധൃതി

തിരുവനന്തപുരം: ജനാധിപത്യവിരുദ്ധമായും നിയമസഭയുടെ കീഴ്‌വഴക്കം ലംഘിച്ചുമാണ് ധനബിൽ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അതിന് അനാവശ്യ ധൃതിയും വാശിയും നിർബന്ധവും കാണിച്ചുവെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫ് അംഗീകരിച്ചാലേ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിലവിൽ വരൂ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ധനബിൽ പാസ്സാക്കിയിട്ട് യുഡിഎഫ് ചർച്ചചെയ്‌തിട്ട് കാര്യമില്ല. ഉണ്ടാക്കിയ നിയമം കോൾഡ് സ്‌റ്റോറേജിൽ വയ്‌ക്കാനാവില്ല. ഭേദഗതി പാസ്സാക്കി നികുതിനിരക്ക് വിജ്ഞാപനംചെയ്താല്‍ വില്‍പ്പന നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. കോടതികളില്‍നിന്ന് അനുകൂല ഉത്തരവ് നേടാന്‍ മദ്യക്കമ്പനികള്‍ക്ക് അത് പഴുതൊരുക്കും. മദ്യത്തിന്റെ നികുതി കുറച്ചതിലൂടെ ആർക്കാണ് ലാഭമുണ്ടായതെന്ന് സർക്കാർ വ്യക്തമാക്കണം. സർക്കാരിനോ നാടിനോ അതോ കമ്പനികൾക്കോ?
പുതുക്കിയ ബജറ്റിന്റെ ഷെഡ്യൂൾ നിയമസഭയിൽ വന്നപ്പോൾ ധനബിൽ ഉണ്ടായിരുന്നില്ല. പുതിയ നികുതി നിർദേശം ആലോചിച്ചിരുന്നില്ലെന്നാണ് അതിന്റെ അര്‍ഥം. ആ രീതിയിൽ കാര്യോപദേശകസമിതിയിൽ സർക്കാർ അറിയിച്ചതിനെ പ്രതിപക്ഷം ഉത്തമവിശ്വാസത്തിലെടുത്തു. ബജറ്റിനുശേഷമാണ് മദ്യക്കമ്പനിക്കുള്ള നികുതിയിളവിന് സാധൂകരണം നൽകാൻ തിടുക്കപ്പെട്ട് ധനബിൽ അജൻഡയിൽ തിരുകിക്കയറ്റിയത്. ഇതിനെ ന്യായീകരിക്കാൻ വിതണ്ഡവാദങ്ങൾ ഉയർത്തുകയാണ് മുഖ്യമന്ത്രി.
ഫെബ്രുവരിയിൽ എൽഡിഎഫ് സർക്കാർ ധനബിൽ അവതരിപ്പിച്ചപ്പോൾ സബ്‌ജക്ട് കമ്മിറ്റിയിൽ വച്ചില്ലെന്നാണ് അതിലൊന്ന്. പുതിയ നികുതി നിർദേശങ്ങളുള്ള ധനബില്ലും അല്ലാത്തതുമായി വ്യത്യാസമുണ്ട്. നികുതി നിർദേശമുള്ള ധനബിൽ സബ്‌ജക്ട് കമ്മിറ്റി ചർച്ചചെയ്യണം. എൽഡിഎഫ് സർക്കാർ പുതിയ നികുതിനിർദേശം കൊണ്ടുവന്നില്ല. മദ്യത്തിന് നികുതിയിളവും നൽകിയില്ല. ബിവറേജസ് കോർപറേഷൻ വീര്യം കുറഞ്ഞ മദ്യം വിൽക്കാതിരുന്നാൽ പോരേ എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. പിന്നെന്തിനാണ് തിടുക്കപ്പെട്ട് നികുതിയിളവ് നൽകിയത്. ഏത് മാർഗത്തിലൂടെയും മദ്യക്കമ്പനികൾക്ക് നികുതിയിളവ് നൽകുമെന്നായിരുന്നു വാശി. സ്വന്തം പാർടിയിൽനിന്നും മുന്നണിയിൽനിന്നും മത–-സാമുദായിക സംഘടനകളിൽനിന്നും ഉയർന്ന എതിർപ്പുപോലും വകവയ്‌ക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും പിണറായി പറഞ്ഞു.











0 comments