print edition കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചു ; രാസവള വിലവർധനയിൽ വലഞ്ഞ് കർഷകർ

കോഴിക്കോട്
കർഷകർക്ക് ഇരുട്ടടിയായി രാസവളത്തിന് വിലവർധന. നെൽ കർഷകർ ഏറ്റവുമധികം ആശ്രയിക്കുന്ന ഫാക്ടംഫോസ് ഒരു ചാക്കിന് 50 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. 1475 രൂപയാണ് നിലവിൽ വില. സബ്‌സിഡിയിൽ കേന്ദ്രം കുറവ് വരുത്തിയതാണ് വില കുതിക്കാൻ കാരണം. ഇഫ്‌കോ വളത്തിന്റെ വിലയും 1400ൽ നിന്ന് 1450 ആക്കി ഉയർത്തിയിരുന്നു. ചുരുങ്ങിയ വർഷങ്ങൾക്കിടെ കുത്തനെ വിലകൂടിയ രാസവളമാണ് പൊട്ടാഷ്. രണ്ടുവർഷം മുമ്പ് വരെ 900 രൂപ വിലയുണ്ടായിരുന്ന പൊട്ടാഷിന് ഇപ്പോൾ 1800 രൂപയാണ്. അടുത്തിടെ വരെ 1400 രൂപയായിരുന്നു.
എഫ്‌എസിടിയുടെ 15–15–15 എന്ന വളത്തിന് വിലയിപ്പോൾ 1650 ആണ്. കുറച്ചുനാൾ മുമ്പ് വരെ 1425 രൂപയായിരുന്നു. 1215 രൂപയുണ്ടായിരുന്ന 10–5–20 മിക്സ്ചർ വളത്തിന് ഇപ്പോൾ 1300 രൂപയാണ്.
മൂന്ന് ബജറ്റിലും കേന്ദ്രം രാസവള സബ്‌സിഡി വെട്ടിക്കുറച്ചു. 2025 – 26 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റിൽ 49,000 കോടി മാത്രമാണ് രാജ്യത്തെ കർഷകർക്കുള്ള സബ്‌സിഡി വിഹിതം. കർഷകർക്ക് ലഭിച്ചിരുന്ന സബ്‌സിഡി കേന്ദ്രം നിർത്തലാക്കിയിരുന്നു. പകരം രാസവള നിർമാണ കമ്പനികൾക്കാണ് സബ്‌സിഡി അനുവദിക്കുന്നത് എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. ഇതിന് ആനുപാതികമായ കുറവ് വിലയിൽ ഉണ്ടായിട്ടില്ലെന്ന് കർഷകരും കച്ചവടക്കാരും പറയുന്നു. സബ്‌സിഡി കൂട്ടിയില്ലെങ്കിൽ ചില്ലറ വില നിശ്ചയിക്കാൻ അനുവദിക്കണമെന്നുമുള്ള ആവശ്യവും കമ്പനികൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇൗ ആവശ്യം കൂടി അംഗീകരിച്ചാൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടേതിന് സമാനമായി കന്പനികൾ തോന്നുംപോലെ വിലവർധിപ്പിക്കുന്നതിന് വഴിയൊരുങ്ങുമെന്ന ആശങ്കയിലാണ് കർഷകർ.










0 comments