കേരളത്തിന്റെ മതനിരപേക്ഷത രാജ്യത്തിന് മാതൃക; 'വിഷൻ 2031' സമാപനത്തിൽ കേരളത്തെ പ്രശംസിച്ച് ഫാറൂഖ് അബ്ദുള്ള

തിരുവനന്തപുരം: കേരളം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങളെയും സൗഹാർദ്ദപരമായ അന്തരീക്ഷത്തെയും പ്രശംസിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. സംസ്ഥാന സർക്കാരിന്റെ 'വിഷൻ 2031' വികസന രേഖയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഇന്ന് നേരിടുന്ന കഠിനമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ കേരളം രാജ്യത്തിന് വലിയൊരു പ്രത്യാശയാണെന്ന് അദ്ദേഹം പറഞ്ഞു. സത്യം വിളിച്ചുപറയാൻ ജനങ്ങൾ ഭയപ്പെടുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. ഹിറ്റ്‌ലറുടെ കാലഘട്ടത്തിന് സമാനമായ രീതിയിൽ നുണകൾ പ്രചരിക്കപ്പെടുന്നു.
എന്നാൽ കേരളം ഇന്നും മതനിരപേക്ഷത മുറുകെപ്പിടിക്കുന്നുവെന്നും, ഗാന്ധിജി ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ രാജ്യത്തിന്റെ അവസ്ഥ കണ്ട് നാണിച്ചുപോകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
തന്റെ സ്വന്തം സംസ്ഥാനമായ കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതിലെ വേദന അദ്ദേഹം വേദിയിൽ പങ്കുവെച്ചു. കശ്മീരിലെ ജനങ്ങൾ അടിച്ചമർത്തപ്പെട്ട സാഹചര്യത്തിലാണ് ജീവിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി മാത്രം ജനങ്ങളെ വിഭജിക്കുന്ന ഫാസിസ്റ്റ് ശക്തികളെ അദ്ദേഹം വിമർശിച്ചു.
നാനാത്വം തകർന്നാൽ അത് രാജ്യത്തിന്റെ അന്ത്യമായിരിക്കും. ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർ ഒടുവിൽ പരാജയപ്പെടുമെന്നും നമ്മൾ ജയിക്കുമെന്നും അദ്ദേഹം ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു.
കേരളത്തിന്റെ വികസന കാഴ്ചപ്പാടിനെ പ്രശംസിക്കുന്നതിനൊപ്പം ദേശീയ തലത്തിൽ മതേതര ശക്തികൾ ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.










0 comments