നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് 18 ലക്ഷം തട്ടിയത് ആർഎസ്‌എസുകാരൻ

കൊച്ചി: നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പത്തനംതിട്ട പന്തളം സ്വദേശിയില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്‌റ്റിലായ അടൂര്‍ ഉമാ ഭവനില്‍ ബിമല്‍ നമ്പൂതിരി (ബിമല്‍ എസ് വിജയന്‍-–43) സജീവ ആർഎസ്‌എസ് പ്രവർത്തകൻ. പാടിവട്ടത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന ഇയാളെ പാലാരിവട്ടം പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ രണ്ടുവർഷമായി കൊച്ചിയിൽ ഒളിവിൽ താമസിക്കുകയായിരുന്നു.
ബിമലിന്റെ സാന്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. നിരവധിപേരിൽനിന്ന് ഇത്തരത്തിൽ പണം തട്ടിയതായി പൊലീസ് സംശയിക്കുന്നുണ്ട്. റിമാൻഡിലുള്ള ഇയാളെ കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യും.
സംസ്ഥാന ഇന്റലിജന്‍സ്, എടിഎസ്, നേവല്‍ ഇന്റലിജന്‍സ് എന്നിവരുടെ സംയുക്ത പരിശോധനയില്‍ ബിമലിന്റെ ഫ്ലാറ്റില്‍നിന്ന് നേവി ഉദ്യോഗസ്ഥര്‍ ധരിക്കുന്ന യൂണിഫോം, എംബ്ലങ്ങള്‍, വാക്കിടോക്കി, വാള്‍ ഫലകങ്ങള്‍ എന്നിവ കണ്ടെടുത്തിരുന്നു. പൊലീസ് എത്തിയതറിഞ്ഞ് അവിടെനിന്ന് മുങ്ങിയതിനെത്തുടർന്ന് ചെങ്ങമനാട് ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ എറണാകുളത്ത് പൂജാരിയായി ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
പരാതിക്കാരന്റെ ഭാര്യയ്‌ക്കും സഹോദരിക്കും കാംകോയിലും പരാതിക്കാരന് മില്‍മയിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 2023 മുതല്‍ 2025 വരെയുള്ളകാലത്ത് പ്രതി പലതവണകളായി 18 ലക്ഷം രൂപ തട്ടിയെടുത്തു. എന്നാല്‍, പറഞ്ഞ ജോലി നല്‍കാതെ കൈപ്പറ്റിയ തുകയില്‍ മൂന്നുലക്ഷം രൂപ മാത്രം തിരിച്ചുനല്‍കുകയായിരുന്നു.











0 comments