print edition റെയ്‌ഡിനൊപ്പം കള്ളക്കഥകളും പത്രക്കുറിപ്പും ; ലക്ഷ്യം വിശ്വാസ്യത തകർക്കൽ

തിരുവനന്തപുരം : സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും വിശ്വാസ്യത തകര്‍ക്കാൻ ലക്ഷ്യമിട്ട് വീണ്ടും റെയ്ഡും കള്ളക്കഥകളുമായി ഇഡി. ഒപ്പം ബിജെപിയും കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും ചേർന്നുള്ള വിചാരണയും. വ്യാജ ആരോപണത്തിന്റെ പേരില്‍, നേതാക്കളെ ചോദ്യംചെയ്യാന്‍ നോട്ടീസ് അയച്ച് വിളിപ്പിക്കുകയാണ്.
രാജ്യത്തെ ഗതിനിർണയിക്കുന്ന പ്രക്ഷോഭങ്ങളിൽ സിപിഐ എമ്മും ഇടതുപക്ഷവും ഉൗർജസ്വലമായി നിലകൊള്ളുന്നത് ബിജെപിയുടെ ഉറക്കം കെടുത്തുന്നു. അതിന്റെ ഭാഗമായാണ് ഇഡിയെ ഉപയോഗിച്ചുള്ള രാഷ്‌ട്രീയ വേട്ട. റെയ്ഡിന് പിന്നാലെ അസാധാരണ പത്രക്കുറിപ്പ് ഇറക്കിയും രാഷ്‌ട്രീയ വേട്ടയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സമ്മതിക്കുകയാണ് ഇഡി. പത്രക്കുറിപ്പിൽ സൂചിപ്പിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് ചില മാധ്യമങ്ങൾ ആവേശപൂര്‍വം പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജസൃഷ്‌ടികൾ പടയ്‌ക്കാൻ സഹായിക്കുന്നതും ഇഡി ഉദ്യോഗസ്ഥർ തന്നെ. സിഎംആർഎൽ–എക്‌സാലോജിക് കമ്പനികളുടെ ഇടപാടുകളിൽ മൂന്ന് ഏജൻസികൾ അന്വേഷണം നടത്തിയിട്ടും ആരോപണങ്ങൾക്ക് തെളിവില്ല. അതേസമയം, തെളിവോടെ പിടിക്കപ്പെട്ട ബിജെപിയുടെ കൊടകര കുഴൽപ്പണക്കേസിൽ തുടർനടപടികളുമില്ല.
ബിജെപിയുമായി ഒത്തുചേർന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയടക്കം പ്രതികരണം. ഇഡി റെയ്‌ഡ് ‘രാഷ്‌ട്രീയ വേട്ടയായി ഞങ്ങൾ കാണുന്നില്ല’ എന്നാണ് പറയുന്നത്. എന്നാലിത് കേരളത്തിനുപുറത്ത് പറയാന്‍ കോൺഗ്രസിന് ധൈര്യവുമില്ല. ഇഡി എടുത്ത ഒന്നിലേറെ കേസുകളിൽ സോണിയ ഗാന്ധിയുടെ കുടുംബം പ്രതികളായതിനാലാണ് ഇത്. ഇഡി കേരളത്തിലെത്തുമ്പോള്‍ ഇവര്‍ ബിജെപിക്ക് ഓശാന പാടും. സിപിഐ എം നേതാവിന്റെ ബന്ധുവായാൽ ബിസിനസും പണമിടപാടും പാടില്ലെന്നും സുഹൃത്തായാൽപ്പോലും പിടിവീഴുമെന്നാണ് സ്ഥിതി. നാമനിർദേശ പത്രികയിൽ വ്യക്തമാക്കിയ കമ്പനിയാണെങ്കിലും അത് ‘രഹസ്യ കമ്പനി’ എന്ന് പ്രചരിപ്പിക്കും. മന്ത്രിയായിരിക്കെ, സർക്കാരിന്റെ അധികാരമുപയോഗിച്ച് സഹായിച്ചോ എന്നതല്ലേ പ്രസക്തമെന്ന പി എ മുഹമ്മദ് റിയാസിന്റെ ചോദ്യത്തിന് ഇഡിക്ക് മറുപടിയില്ല.
പ്രതിപക്ഷത്തിരിക്കെ, ഇഡിയുടെ വക്കാലത്തുമായി നിയമസഭയിൽ സബ്‌മിഷൻ അവതരിപ്പിച്ചവരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നത്. അന്നുന്നയിച്ച സ്വര്‍ണക്കള്ളക്കടത്തിനെയും ബിരിയാണിച്ചെന്പിനെയും ഖുർ ആനിലെ സ്വർണത്തെയും കുറിച്ച് ഇപ്പോൾ മൗനത്തിലാണവര്‍. സഹകരണമേഖലയിലെ മികവിന് തുരങ്കം വയ്‌ക്കാൻ കരുവന്നൂരിൽ സിപിഐ എമ്മിനെ പ്രതിയാക്കിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ യജമാന്മാരെ തൃപ്തിപ്പെടുത്താൻ ഇഡി കുറ്റപത്രം തട്ടിക്കൂട്ടിയത്.










0 comments