ഇവിടം സ്വർഗമാണ്

പി ആർ ദീപ്തി
Published on Nov 01, 2025, 11:24 AM | 1 min read
കൊല്ലം: ‘‘തകർന്നുവീഴാറായ തകരഷീറ്റ് പാകിയ വീട്, ഒന്നുതള്ളിയാൽ തുറക്കാവുന്ന കതകുകൾ, പൊട്ടിപ്പൊളിഞ്ഞ അടുക്കള, മഴയും വെയിലുമേറ്റാണ് പാചകം. രാത്രി കിടന്നാൽ ഉറക്കംവരില്ല. ഭിന്നശേഷിക്കാരിയായ മകളും പക്ഷാഘാതംവന്ന് തളർന്ന അമ്മയും അടക്കം നാലുപേരാണ് വീട്ടിൽ. രണ്ടുവർഷം മുന്പുവരെ ഇതായിരുന്നു എന്റെ വീട്’’– പറയുന്പോൾ വെസ്റ്റ് കല്ലട അയിത്തോട്ടുവ ചിത്തിര വീട്ടിൽ ജയശ്രീ (30)- കണ്ണിൽ, പിന്നിട്ട ഇരുണ്ടകാലത്തിന്റെ ദുഃഖസ്‌മൃതികൾ.
ഇന്ന് ജയശ്രീക്ക് അടച്ചുറപ്പുള്ള കോൺക്രീറ്റ് വീടുണ്ട്. ‘‘തലചായ്‌ക്കാൻ അടച്ചുറപ്പുള്ള വീട് കുടുംബത്തിന്റെ സ്വപ്‌നമായിരുന്നു. അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയാണ് സ്വപ്‌നം സഫലമാക്കിയത്. ഇന്ന് ഞങ്ങൾക്ക് മനഃസമാധാനത്തോടെ കിടന്നുറങ്ങാം. സർക്കാരിനോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരില്ല’’–ജയശ്രീയുടെ മുഖത്ത് സന്തോഷത്തിന്റെ തിരതല്ലൽ. അമ്മ ലീലാമ്മയ്‌ക്ക് പക്ഷാഘാതം വന്നതോടെയാണ് എല്ലാം തകിടംമറിഞ്ഞത്. ഭർത്താവ് പിണങ്ങിപ്പോയപ്പോൾ അമ്മ, ഭിന്നശേഷിക്കാരിയായ മകൾ വൈഷ്‌ണവി(13), മകൻ വൈശാഖ് എന്നിവരടങ്ങിയ കുടുംബത്തിന്റെ ഏകരക്ഷിതാവ് ജയശ്രീയായി.
അവസ്ഥയറിഞ്ഞ് എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി സഹായഹസ്തം നീട്ടി. നാലുലക്ഷം രൂപയാണ് സഹായം ലഭിച്ചത്. രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, ശുചിമുറി എന്നിവയുൾപ്പെടെ 508 ചതുരുശ്രയടി വിസ്‌തീർണമുള്ള വീടുയർന്നു. അമ്മയ്‌ക്കും മകൾക്കും മരുന്ന് സർക്കാർ ആശുപത്രിയിൽനിന്ന് സൗജന്യം. പടിഞ്ഞാറെ കല്ലട സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗത്തിൽ ആയയായി ജോലിയും നൽകി.










0 comments