print edition എക്‌സൈസ് വകുപ്പിൽ 10 വർഷത്തിനിടയിൽ 2949 നിയമനം

തൃശൂർ
സംസ്ഥാന എക്‌സൈസ് വകുപ്പിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ പിഎസ്‌സി വഴി നടത്തിയത് 2949 നിയമനങ്ങളെന്ന് മന്ത്രി എം ബി രാജേഷ്. ആകെ 5600 പേരുള്ള സേനയിൽ ഇത്രയധികം നിയമനങ്ങൾ നടന്നത് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ വലിയ മാറ്റമുണ്ടാക്കാനായി. വകുപ്പിനെ നവീകരിക്കാനും ശാക്തീകരിക്കാനുമായി 134 പുതിയ തസ്തികകൾകൂടി സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 57 തസ്തികകളും പിന്നീട് 246 വനിതാ സിവിൽ എക്‌സൈസ് ഓഫീസർ തസ്തികകളും സൃഷ്ടിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 134 തസ്തികകൾകൂടി അനുവദിച്ചത്. കുറ്റാന്വേഷണ മികവിലും എക്‌സൈസ് സേന രാജ്യത്തെ ഏറ്റവും മികച്ച നിലവാരത്തിലാണുള്ളത്. മയക്കുമരുന്ന് കേസുകളിലും അബ്കാരി കേസുകളിലും 96.37 ശതമാനമാണ് നിലവിലെ ശിക്ഷാനിരക്ക്.
ഗൗരവമേറിയ മയക്കുമരുന്ന് കേസുകൾ അന്വേഷിക്കാനായി ഈ സർക്കാരിന്റെ കാലത്താണ് എക്‌സൈസ് ക്രൈം ബ്രാഞ്ച് രൂപീകരിച്ചത്. 16 കേസുകളിൽ 14 എണ്ണത്തിലും പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.










0 comments