കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മികച്ച പ്രവർത്തനങ്ങൾ; പ്രവാസിയുടെ കുറിപ്പ് പങ്കുവച്ച് മന്ത്രി

തിരുവനന്തപുരം: ആരോഗ്യമേഖലയ്ക്കെതിരെ സംഘടിതമായ അക്രമണങ്ങൾ തുടരുന്നതിനിടെയിൽ സർക്കാർ ആശുപത്രികളെക്കുറിച്ചുള്ള തങ്ങളുടെ അനുഭവം ജനങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. 22 വർഷങ്ങൾക്ക് ശേഷം ഒരു സർക്കാർ ആശുപത്രിയിൽ പോകേണ്ടിവന്ന ഒരാൾ എഴുതിയ അനുഭവ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി വീണാ ജോർജ്. ബ്രിട്ടണിൽ ദീർഘകാലം പ്രവാസിയായിരുന്ന സനൽകുമാറിന്റെ പോസ്റ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
മകളുടെ ചികിത്സയ്ക്കായി മുഹമ്മ ഗവർണമെൻ്റ് ആശുപത്രിയിൽ പോയ അനുഭവങ്ങളാണ് സനൽകുമാർ കുറിച്ചിരിക്കുന്നത്. സമീപത്തെ സർക്കാർ ആശുപത്രി മികച്ചതാണ് എന്ന് ബന്ധു പറഞ്ഞതോടെയാണ് സനൽ മകളുടെ ചികിത്സയ്ക്കായി ഇവിടേയ്ക്കെത്തിയത്. ആശുപത്രിയുടേത് പുതിയ കെട്ടിടം. ഓ പി ടിക്കറ്റെടുത്ത് പണമടയ്ക്കാൻ നോക്കുമ്പോഴാണ് സൗജന്യമാണെന്ന് അറിയുന്നത്. തുടർന്ന് മകളെ പരിശോധിച്ച് ഡോക്ടർമാർ മരുന്നിനും രക്ത പരിശോധനയ്ക്കും കുറിച്ചു. രണ്ടും സൗജന്യം. ഇതോടെ സനൽ ഞെട്ടിപ്പോയി.
സർക്കാർ ആശുപത്രിയൊക്കെ വെറും തട്ടിക്കൂട്ട് പരിപാടിയാണെന്നാണ് അതുവരെ ധരിച്ചിരുന്നതെന്നും അതു കൊണ്ട് തന്നെ ഇതൊക്കെ കുറെ വിഡ്ഢികൾക്ക് മാത്രമുള്ളതാണെന്ന ഒരു തരം സവർണ്ണ ചിന്താഗതി തനിക്കുണ്ടായിരുന്നും സനൽ കുറിച്ചു. ഇത്രയും മരുന്നുകൾക്കും സേവനങ്ങൾക്കും സ്വകാര്യ ആശുപത്രിയിൽ കുറഞ്ഞത് ആയിരം രൂപ ഈടാക്കും. എന്നാൽ ഈ സേവനങ്ങൾ സൗജന്യമായി ലഭിക്കുന്ന ഒരു സർക്കാർ സംവിധാനം സമീപത്തുണ്ടായിരുന്നു എന്നത് പുതിയ അറിവായിരുന്നെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
വിദേശ രാജ്യങ്ങളിൽ ഒരു പനി വന്നാൽ ഒരാഴ്ചയോ ഒരു മാസമോ കഴിഞ്ഞ് മാത്രമാണ് ഡോക്റ്ററെ കാണാൻ അപ്പോയിൻ്റ്മെൻ്റ് ലഭിക്കുന്നത്. ലണ്ടനിൽ രണ്ടു കൊല്ലം ജീവൻ കൈയ്യിൽപ്പിടിച്ച് ജീവിച്ച ഒരാളെന്ന നിലയിൽ നാട്ടിലെ സർക്കാർ ആശുപത്രികൾ വലിയ സന്തോഷം നൽകുന്നതായും സനൽകുമാർ കുറിപ്പിൽ വ്യക്തമാക്കി.









0 comments