print edition ഐ സി ബാലകൃഷ്ണനെതിരെ തെളിവുകൾ ശക്തം: ‘6 ലക്ഷം രൂപ വീട്ടിലെത്തി വാങ്ങി’

കൽപ്പറ്റ: എൻ എം വിജയനും ഇളയ മകൻ ജിജേഷും ജീവനൊടുക്കാനിടയാക്കിയ നിയമനക്കോഴയിലെ വിജിലൻസ് കേസിൽ ഒന്നാംപ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ തെളിവുകൾ ശക്തം. ആറുലക്ഷം രൂപ വീട്ടിലെത്തി അച്ഛന്റെ കൈയിൽനിന്ന് ബാലകൃഷ്ണൻ വാങ്ങിക്കൊണ്ടുപോകുന്നത് കണ്ടെന്നാണ് വിജയന്റെ മകൻ വിജേഷ് വിജിലൻസിന് നൽകിയ മൊഴി. കോഴപ്പണം നേതാക്കൾ പങ്കിട്ടെടുത്തതായാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ.
ബത്തേരി അർബൻ ബാങ്കിൽ അനധികൃത നിയമനത്തിന് ഡിസിസി പ്രസിഡന്റായിരുന്ന ഐ സി ബാലകൃഷ്ണൻ 17 പേരുടെ പട്ടിക നൽകിയെന്ന് ബാങ്ക് പ്രസിഡന്റായിരുന്ന സണ്ണി ജോർജ് വെളിപ്പെടുത്തിയിട്ടുണ്ട്. നിയമനം വാഗ്‌ദാനം ചെയ്‌ത് കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയവരുടെ പട്ടികയാണ് നൽകിയത്. റാങ്ക് പട്ടികയിൽ ഏറെ താഴെയുള്ളവരുടെയും പട്ടികയിൽ ഇല്ലാത്തവരുടെയും പേരുകളാണ് നൽകിയത്. പരീക്ഷ നടത്തി തയ്യാറാക്കിയ റാങ്ക് ലിസ്‌റ്റ് അട്ടിമറിച്ചായിരുന്നു എംഎൽഎയുടെ പട്ടിക. ബാലകൃഷ്ണൻ പലതവണ വീട്ടിലെത്തി എൻ എം വിജയനിൽനിന്ന് പണം വാങ്ങിയെന്ന മരുമകൾ പത്മജയുടെ വെളിപ്പെടുത്തലും വിജിലൻസ് അന്വേ ഷിക്കും.
മകന് ബത്തേരി അർബൻ ബാങ്കിൽ ജോലി വാഗ്‌ദാനം ചെയ്‌ത് നേതാക്കൾ 22 ലക്ഷം രൂപ തട്ടിയെന്ന ബത്തേരി താളൂർ അപ്പോഴത്ത് പത്രോസിന്റെ പരാതിയിൽ കേസുണ്ട്. 17 ലക്ഷം രൂപ തട്ടിയെന്ന് ബത്തേരി കോളിയാടി താമരച്ചാലിൽ ഐസക്കിന്റെ പരാതിയുമുണ്ട്. കോഴയിൽ എംഎൽഎ ഓഫീസിന്റെ പങ്കും പുറത്തുവന്നു. ഭാര്യക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് എംഎൽഎയുടെ ഓഫീസ് ജീവനക്കാരൻ 15 ലക്ഷം വാങ്ങിയെന്നായിരുന്നു ബത്തേരി സ്വദേശിയുടെ പരാതി. ഇതെല്ലാം അന്വേഷണത്തിന്റെ ഭാഗമാകും. വയനാട് വിജിലൻസ് ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.










0 comments