'ചേതനയറ്റ ആ കുഞ്ഞു മുഖം മനസിൽ നിന്നും മായുന്നില്ല: ഫേസ്ബുക്ക് കുറിപ്പുമായി ഏറ്റുമാനൂർ എസ്എച്ച്ഒ എ എസ് അൻസൽ

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നു. സമീപം ഏറ്റുമാനൂർ എസ്എച്ച്ഒ എ എസ് അൻസൽ
ഏറ്റുമാനൂർ: പേരൂർ മീനച്ചിലാറ്റിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മനസ് നുറുങ്ങുന്ന ഫേസ്ബുക്ക് കുറിപ്പുമായി ഏറ്റുമാനൂർ എസ്എച്ച്ഒ എ എസ് അൻസൽ. തൻ്റെ സ്റ്റേഷൻ പരിധിയിൽ ഇത് രണ്ടാമത്തെ കൂട്ട ആത്മഹത്യയാണ്. ഗാർഹിക പീഢനത്തെ തുടർന്ന് മാസങ്ങൾക്ക് മുൻപ് അമ്മയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. സമാനസംഭവം ആവർത്തിച്ചത് മനസിനെ ഉലച്ചുവെന്നും ഇവർ സ്റ്റേഷനിൽ ഒന്ന് വന്നിരുന്നെങ്കിൽ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കാമായിരുന്നെന്നും കുറിപ്പിലുണ്ട്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ ജനുവരി 1 മുതൽ മാർച്ച് 30 വരെ 700 പരാതികൾ. ഇതിൽ 10 ശതമാനം കുടുംബ പ്രശ്നങ്ങൾ. പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ലെന്ന് പറഞ്ഞു വിലപിക്കുന്നവർ. ഇവിടെ കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ വീണ്ടും പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്റ്റേഷനിൽ രാത്രി 8 ന് ശേഷം ഒപ്പിടൽ നടത്തും. ദിവസവും നൂറിലധികം ആളുകളാണ് ഒപ്പിടുന്നത്. ഒപ്പിടൽ നിർത്തണമെങ്കിൽ ഭാര്യ പറയണം. ഇത്തരത്തിൽ വളരെ കൃത്യതയിലുള്ള മേൽനോട്ടവും ആത്മാർത്ഥമായ സേവനവും നടത്തിയാണ് പൊലീസ് നൂറുകണക്കിന് ആത്മഹത്യകൾ തടയുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുൻപ് ചിതറി തെറിച്ച ഷൈനിയും രണ്ട് കുഞ്ഞു ശരീരങ്ങളും മെഡിക്കൽ കോളേജ് ഇൻക്വസ്റ്റ് ടേബിളിൽ പെറുക്കി വെച്ച് ഇൻക്വസ്റ്റ് നടത്തുമ്പോൾ എന്റെ മക്കളുടെ മുഖങ്ങൾ മനസ്സിൽ മാറി വന്നു. ഒരു തവണയെങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം. ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞ്ഞു. ചൊവ്വാഴ്ച വീണ്ടും സമാന സംഭവം. ഒരു അമ്മയും രണ്ട് കുട്ടികളും ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ആശുപത്രിയിൽ ആ ചെറിയ മകളുടെ ചേതന അറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല. രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥ.










0 comments