അമീബിക് മസ്തിഷ്കജ്വരം, വെസ്റ്റ് നൈൽ പനി, ജപ്പാൻജ്വരം, എലിപ്പനി, ഡെങ്കിപ്പനി, ഇൻഫ്ളുവൻസ
പകർച്ചവ്യാധികൾ പിടിമുറുക്കി,പുറക്കാട് എച്ച്1 എൻ1- ആലപ്പുഴയിൽ ജാഗ്രത

amoebic meningoencephalitis

സ്വന്തം ലേഖകൻ
Published on May 17, 2026, 07:41 PM | 1 min read
ആലപ്പുഴ: മഴ തുടങ്ങിയതോടെ ജില്ലവീണ്ടും പകർച്ചവ്യാധി ഭീഷണിയിലേക്ക്. ഓരോദിവസവും രോഗങ്ങൾ ഒന്നൊന്നായി എത്തുകയാണ്. അമീബിക് മസ്തിഷ്കജ്വരം, വെസ്റ്റ് നൈൽ പനി, ജപ്പാൻജ്വരം, എലിപ്പനി, ഡെങ്കിപ്പനി, ഇൻഫ്ളുവൻസ എന്നിവയ്ക്ക് പിന്നാലെ എച്ച്1 എൻ1-ഉം ജില്ലയിൽ സ്ഥിരീകരിച്ചു. പുറക്കാട് സ്വദേശിക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. വായുവിലൂടെ പടരുന്ന രോഗമായതിനാൽ അതീവജാഗ്രത വേണം. രോഗവ്യാപനത്തിന് ഏറെ സാധ്യതയുള്ളതിനാൽ പന്നിഫാമുകളുടെ വ്യക്തമായ കണക്ക് നൽകാൻ മൃഗസംരക്ഷണവകുപ്പിനോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഈ സീസണിൽ ജില്ലയിൽ രണ്ടുപേരാണ് മരിച്ചത്. അഞ്ചുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഒരാൾ രോഗസംശയത്തോടെ ചികിത്സയിലാണ്. ഇതിനിടെ കഴിഞ്ഞദിവസം ചേർത്തല, തണ്ണീർമുക്കം, കഞ്ഞിക്കുഴി ഭാഗങ്ങളിൽ ജപ്പാൻജ്വരവും സ്ഥിരീകരിച്ചു.മഴ തുടങ്ങിയതോടെ ജില്ലവീണ്ടും പകർച്ചവ്യാധി ഭീഷണിയിലേക്ക്. ഓരോദിവസവും രോഗങ്ങൾ ഒന്നൊന്നായി എത്തുകയാണ്. അമീബിക് മസ്തിഷ്കജ്വരം, വെസ്റ്റ് നൈൽ പനി, ജപ്പാൻജ്വരം, എലിപ്പനി, ഡെങ്കിപ്പനി, ഇൻഫ്ളുവൻസ എന്നിവയ്ക്ക് പിന്നാലെ എച്ച്1 എൻ1-ഉം ജില്ലയിൽ
എലിപ്പനി, ഡെങ്കിപ്പനി സംശയത്തോടെ രണ്ടുംമൂന്നുപേര് വീതം ദിവസം ചികിത്സ തേടുന്നുണ്ട്. വൈറൽപനി ബാധിതരുടെ എണ്ണവും വർധിച്ചുവരുകയാണ്. ഈ മാസം തുടക്കത്തിൽ 350 പേരാണ് ദിവസം വൈറൽ പനിക്ക് ചികിത്സ തേടിയിരുന്നത്. ശനിയാഴ്ച അത് 452 ആയി ഉയർന്നു. വയറിളക്കരോഗികളുടെ എണ്ണവും ഇരട്ടിയായി. രണ്ടാഴ്ച മുൻപുവരെ 60-ൽ താഴെപ്പേർക്ക് മാത്രമാണ് വയറിളക്കരോഗം പിടിപെട്ടിരുന്നത്. ഇപ്പോഴത് 100-ന് അടുത്തെത്തി. ഒരാൾക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു.
ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ മലമ്പനിയും റിപ്പോർട്ടുചെയ്തിട്ടുണ്ട്. വേനൽക്കാലത്ത് കണ്ടുവരുന്ന ചിക്കൻപോക്സ് മഴക്കാലത്തുമുണ്ട്. രോഗബാധിത മേഖലകളിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രതിരോധം ഏകോപിപ്പിക്കുന്നതിനായി കഴിഞ്ഞദിവസം ജില്ലയിൽ വിവിധ വകുപ്പുമേധാവികളുടെ യോഗം ചേർന്നിരുന്നു.
എച്ച്1 എൻ1 ലക്ഷണങ്ങൾ
പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദ്ദി, വിറയൽ, ക്ഷീണം എന്നിവയാണ് എച്ച്1 എൻ1 ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാനിടയുണ്ട്.











0 comments