"ജയിച്ചുകഴിയുമ്പോൾ വരണം"; മുഖ്യമന്ത്രിയെ കാണാനെത്തി മുണ്ടക്കൈ ദുരന്തബാധിതർ

ദുരന്തബാധിതർ മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോൾ
ധർമടം: ഒറ്റരാത്രികൊണ്ട് സർവതും നഷ്ടപ്പെട്ട ജനതയെ നെഞ്ചോട് ചേർത്ത് സംരക്ഷിച്ച സർക്കാരിന്റെ നായകനെ നേരിട്ട് കാണാൻ അവരെത്തി. പറഞ്ഞറിയിക്കാനാകാത്ത സ്നേഹവും നന്ദിയും പങ്കുവെക്കാനായിരുന്നു മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിന്റെ ദുരന്തബാധിതർ മുഖ്യമന്ത്രി പിണറായി വിജയനെ ധർമടത്തെത്തി കണ്ടത്. പിണറായിയിലെ കൺവെൻഷൻ സെന്ററിൽവെച്ചായിരുന്നു കൂടിക്കാഴ്ച.
ദുരന്തബാധിതരുടെ പ്രതിനിധികളായി 13 പേരാണ് എത്തിയത്. കൽപ്പറ്റയിൽ സർക്കാർ ഒരുക്കിയ ടൗൺഷിപ്പിലേക്ക് താമസം മാറാനൊരുങ്ങുകയാണ് ഇവർ. തെരഞ്ഞെടുപ്പിന് ശേഷം ഓരോരുത്തരും വീടുകളിൽ കയറി താമസിക്കുമ്പോൾ മുഖ്യമന്ത്രികൂടി എത്തണം എന്ന് ആവശ്യപ്പെട്ടു. പൂർത്തിയായതും നിർമാണം പുരോഗമിക്കുന്നതുമായ വീടുകളെക്കുറിച്ച് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.
സർക്കാർ തങ്ങളെ ചേർത്ത് പിടിച്ചെന്നും തങ്ങള്‍ക്കെല്ലാം നൽകിയെന്നും ദുരന്തബാധിതർ മാധ്യമങ്ങളോട് പ്രതികരിച്ചു. ജയിച്ചുകഴിയുമ്പോൾ മക്കളുടെ അടുത്തേക്ക് വരണമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. പരാതികളൊന്നുമില്ല, സർക്കാർ നന്നായി എല്ലാ കാര്യങ്ങളും ചെയ്തു. ഉടനെ താമസം തുടങ്ങും- ദുരന്തത്തില്‍ തന്‍റെ മൂന്ന് മക്കളെയും നഷ്ടപ്പെട്ട സയന പറഞ്ഞു.
ടൗൺഷിപ്പിലേക്ക് എല്ലാവരും ഒരുമിച്ച് താമസം തുടങ്ങാനാണ് പദ്ധതി. ആദ്യഘട്ടമായി 178 വീടുകളുടെ താക്കോൽദാനം മാർച്ച് രണ്ടിന് മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. ഏഴ് സെന്റിന്റെ പട്ടയവും നൽകിയിട്ടുണ്ട്.










0 comments