അച്ഛനെ കൊന്ന് ചാക്കിലാക്കി വെള്ളക്കെട്ടിൽ തള്ളി ; യുവാവ് കസ്റ്റഡിയിൽ

son killed father

സുമേഷ്, സുന്ദരൻ

വെബ് ഡെസ്ക്

Published on Jul 29, 2025, 11:04 PM | 1 min read


മണ്ണുത്തി

അച്ഛനെ കൊന്ന് മൃതദേഹം ചാക്കില്‍ക്കെട്ടി വെള്ളക്കെട്ടിൽ തള്ളിയകേസിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു. നടത്തറ മുളയം കൂട്ടാല മുത്തേടത്ത് സുന്ദരനെ (75) കൊലപ്പെടുത്തിയ കേസിലാണ് മൂത്തമകൻ സുമേഷിനെ മണ്ണുത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിലാക്കി സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ വെള്ളക്കെട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.


സുന്ദരന്റെ മകളുടെ മക്കള്‍ പകൽ രണ്ടോടെ വീട്ടിൽ എത്തിയപ്പോൾ മുത്തശ്ശനെ കണ്ടിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ രക്തം കണ്ടെത്തി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് രാത്രി മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ വീടിന് സമീപത്തെ കാട് പിടിച്ചു കിടക്കുന്ന പറമ്പിലെ വെള്ളക്കെട്ടിലായിരുന്നു മൃതദേഹം. ഭാരമുള്ള വസ്തു മണ്ണിലൂടെ വലിച്ചു കൊണ്ടുപോയ പാട് കണ്ട് പിന്തുടർന്നപ്പോഴാണ് ചാക്കില്‍ പൊതിഞ്ഞ് മൃതദേഹം കണ്ടത്.


പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം. ഇയാളുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. കൊലപാതകം നടത്തുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നുവെന്നും കൊലപാതകത്തിനുശേഷം ഇവിടെ നിന്ന് മുങ്ങിയ സുമേഷിനെ പുത്തൂരിലെ ബന്ധുവീട്ടിൽനിന്നാണ് പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. സുന്ദരന്റെ രണ്ടാമത്തെ മകനും കുടുംബവും രാവിലെ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്. പൊലീസ് ഇൻക്വസ്റ്റിനുശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുമക്കൾ: സോബിൻ, സുമിത.



deshabhimani section

Related News

View More
0 comments
Sort by

Home