ഓണപരീക്ഷയെത്തി; എങ്ങുമെത്താതെ പാഠഭാഗങ്ങൾ

തിരുവനന്തപുരം: ഓണപരീക്ഷ അടുക്കവെ പാഠഭാഗങ്ങൾ പൂർത്തിയാക്കാതെ പരീക്ഷ എഴുതേണ്ട സ്ഥിതിയിലാണ് നിലവില്‍ കേരളത്തിലെ സ്കൂളുകളിലെ വിദ്യാർഥികൾ. അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പെ തന്നെ പുസ്തകവും യൂണിഫോമും ലഭ്യമാക്കിയിരുന്ന എൽഡിഎഫ് കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി, ക്ലാസ് തുടങ്ങിയിട്ടും വേണ്ടത്ര അധ്യാപകരോ അധ്യയന ദിനമോ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഓഗസ്റ്റ് 13 മുതൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ഓണ പരീക്ഷകൾ സെപ്തംബറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറികളും ലബോറട്ടറികളും സജ്ജമാക്കുകയും ഓൺലൈൻ പഠന സൗകര്യങ്ങൾ വ്യാപകമായി നടപ്പാക്കുകയും ചെയ്ത എൽഡിഎഫ് കാലത്ത് നിന്നും വീണ്ടും പഴയകാല യുഡിഎഫ് ഭരണത്തിലേക്ക് കുട്ടികളെ തള്ളിവിടാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. മൂന്ന് പ്രവൃത്തിദിനങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതിനിടെ എങ്ങനെ പാഠങ്ങൾ തീർക്കുമെന്നതാണ് അധ്യാപകരെ കുഴയ്‌ക്കുന്നത്. സെൻസസ് ഡ്യൂട്ടിക്ക് കൂട്ടത്തോടെ അധ്യാപകരെ നിയോഗിച്ചപ്പോൾ പകരം സംവിധാനം ഒരുക്കാത്തതും തുടർച്ചയായ മഴയവധിയും അധ്യായന ദിനങ്ങൾ കവർന്നു. സെപ്‌തംബറിലേക്ക് പരീക്ഷ മാറ്റണമെന്ന് രക്ഷിതാക്കളും പറയുന്നു
സംസ്ഥാനത്ത് സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ 48,086 അധ്യാപകരെയാണ് സെൻസസ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഇതോടെ പല സ്കൂളുകളും അനാഥമായി. ജൂലൈ ഒന്നു മുതൽ 30 വരെ നടന്ന സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകർക്ക് 20 ദിവസം പകുതി ദിനം, അല്ലെങ്കിൽ പത്ത് ദിവസം മുഴുവനും ഡ്യൂട്ടി ലീവ് അനുവദിച്ചിരുന്നു. പലയിടത്തും പ്രധാനധ്യാപകർ ഒഴികെ എല്ലാവർക്കും ഡ്യൂട്ടി ഉണ്ടായി. അടിസ്ഥാന ശേഷികൾ ആർജിക്കുന്നതിന് കുട്ടികൾക്ക് മതിയായ അവസരം ലഭിച്ചില്ലെങ്കിൽ തുടർപഠനം അവതാളത്തിലാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ . അതേസമയം, എസ്‌ഐആർ സമയത്ത് ഡ്യൂട്ടിയുണ്ടായിരുന്നവർക്ക് പകരം ദിവസവേതനത്തിന് അധ്യാപകരെ നിയമിക്കാൻ എൽഡിഎഫ് സർക്കാർ ഉത്തരവിറക്കിയിരുന്നു.
അധ്യായന വർഷാരംഭത്തിൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടക്കാത്തത് സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ താളം തെറ്റിച്ചിരുന്നു. മെയ് മാസത്തിലെ വിരമിക്കൽ ഒഴിവിലേക്ക് സ്ഥാനക്കയറ്റം നടത്താത്തതും ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാതിരുന്നതും പലയിടത്തും അധ്യാപകർ ഇല്ലാത്ത സ്ഥിതിയുണ്ടാക്കി. ഇപ്പോഴും മൂവായിരത്തോളം അധ്യാപക ഒഴിവുകളാണ് നികത്താനുള്ളത്. പാഠഭാഗങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ഏതൊക്കെ ഭാഗം വരെയാണ് പരീക്ഷയ്‌ക്ക് ഉണ്ടാകുക എന്ന് വ്യക്തത വരുത്തണമെന്ന് കഴിഞ്ഞ അക്കാദമിക് ഗുണനിലവാര സമിതി (ക്യുഐപി) യോഗത്തിൽ അധ്യാപക സംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു. ഇതുവരെ നടപടിയുണ്ടായില്ല. മഴ മൂലം എത്ര ദിവസം അധ്യയനത്തന് ലഭിക്കുമെന്ന് ഇപ്പോഴും പറയാനാകുന്നില്ല. പല സ്കൂളുകളും ദുരിതാശ്വാസ ക്യാമ്പികളായി പ്രവർത്തിക്കുകയാണ്.










0 comments