പി വി അൻവറിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്

നിലമ്പൂർ: മുന്‍ എംഎല്‍എ പി വി അന്‍വറിൻ്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം അന്‍വറിൻ്റെ വീട്ടിലെത്തിയത്. മലപ്പുറം ഒതായിലെ വീട്ടിലാണ് റെയ്‌ഡ് നടക്കുന്നത്. ഡ്രെെവർ സിയാദ് ഉള്‍പ്പെടെ പി വി അന്‍വറിൻ്റെ സഹായികളുടെ വീട്ടിലും ഇ ഡി സംഘം എത്തിയെന്നാണ് വിവരം. പി വി അൻവർ, അദ്ദേഹത്തിന്റെ ഡ്രൈവർ സിയാദ്, കെഎഫ്‌സി ഉദ്യോഗസ്ഥരായ അബ്ദുൾ മനാഫ്, ടി മിനി, മുനീർ അഹമ്മദ് എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം ഇഡി കേസ് അന്വേഷിക്കുന്നുണ്ട്.
കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് പരിശോധന നടത്തുന്നത്. വലിയ പൊലീസ് സുരക്ഷയിലാണ് പരിശോധനകൾ. കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും അന്‍വര്‍ 12 കോടി രൂപ വായ്‌പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് റെയ്‌ഡ് നടത്തിയിരുന്നു. ഈ രേഖകള്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
2015 ലായിരുന്നു അന്‍വര്‍ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും 12 കോടി വായ്‌പ എടുത്തത്. എന്നാലിത് തിരിച്ചടച്ചില്ലെന്നാണ് പരാതി. പലിശയടക്കം 22 കോടി രൂപ തിരികെ അടക്കാനുണ്ടെന്നാണ് വിവരം. ഇത് കേരള ഫിനാന്‍സ് കോര്‍പ്പറേഷന് വന്‍ നഷ്‌ടം വരുത്തിയെന്നാണ് നിലവിലെ പരാതി. അന്‍വർ വീട്ടില്‍ ഉണ്ടോയെന്നതില്‍ വ്യക്തതയില്ല.










0 comments