കേസ്‌ ഒതുക്കാൻ കൈക്കൂലി ; ഇഡി 2 കോടി വാങ്ങിയെന്ന്‌ സിനിമാ നിർമാതാവ്‌

ed
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Jun 15, 2025, 03:26 AM | 1 min read


കൊച്ചി

കേസ്‌ ഒതുക്കാൻ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) ഉദ്യോഗസ്ഥർ രണ്ടുകോടിരൂപ കൈക്കൂലി വാങ്ങിയെന്ന്‌ സിനിമാ നിർമാതാവിന്റെ മൊഴി. പ്രശസ്‌ത സിനിമാനിർമാണ കമ്പനിയിലെ ഒരു നിർമാതാവാണ്‌ ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി വിജിലൻസ്‌ സംഘത്തിന്‌ മൊഴി നൽകിയത്‌.


നിർമാണ കമ്പനി സമീപകാലത്ത്‌ റിലീസ്‌ ചെയ്‌ത സിനിമ വൻ ഹിറ്റായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട്‌ സാമ്പത്തിക ക്രമക്കേടിന്‌ ഇഡി കേസെടുത്തിരുന്നു. ഈ കേസ്‌ ഒതുക്കാനെന്ന്‌ പറഞ്ഞ്‌ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.


കേസ്‌ ഒതുക്കാൻ ഇഡി അസി. ഡയറക്ടർ ശേഖർ കുമാർ കൈക്കൂലി വാങ്ങിയെന്ന കേസിനൊപ്പം ഈ വിവരങ്ങളും വിജിലൻസ്‌ അന്വേഷിക്കും. ഇടനിലക്കാർവഴി ശേഖർ കുമാർ കൈക്കൂലി വാങ്ങിയെന്ന് കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബു നൽകിയ പരാതിയിലാണ്‌ വിജിലൻസ്‌ ആദ്യം കേസെടുത്തത്‌.


എറണാകുളത്തെ വ്യാപാരിയിൽനിന്ന്‌ 25 ലക്ഷം രൂപ വാങ്ങിയതിലും അന്വേഷണം പുരോഗമിക്കുകയാണ്‌. ഇഡി കൈക്കൂലി വാങ്ങിയതായി വേറെ രണ്ടുപേരും വിജിലൻസിനെ അറിയിച്ചിട്ടുണ്ട്‌. ഇവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും.


അനീഷ് ബാബുവിനെതിരെ ഇഡി രജിസ്റ്റർ ചെയ്‌ത കേസിന്റെയും അയച്ച സമൻസിന്റെയും വിശദാംശങ്ങൾ തേടി വിജിലൻസ്‌ രണ്ടുതവണ നോട്ടീസ്‌ നൽകിയിരുന്നു. സിനിമാ നിർമാണ കമ്പനിക്കെതിരെ ഇഡി രജിസ്റ്റർ ചെയ്‌ത കേസിന്റെയും സമൻസിന്റെയും വിവരങ്ങളും നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌. വിവരങ്ങൾ ഇതുവരെ നൽകാത്തതിനാൽ മൂവാറ്റുപുഴ വിജിലൻസ്‌ കോടതിയെ സമീപിച്ചിരിക്കുകയാണ്‌ വിജിലൻസ്‌.



deshabhimani section

Related News

View More
0 comments
Sort by

Home