തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് 3.15 മണിക്കൂർ , 25 കിലോമീറ്ററിൽ സ്റ്റോപ്പ് , ഓരോ അഞ്ചുമിനിറ്റിലും ട്രെയിൻ ഓടിക്കാം
print edition അതിവേഗ റെയിൽപ്പാതയ്‌ക്ക് പദ്ധതിരേഖ തയ്യാറാക്കാൻ അനുമതി : ഇ ശ്രീധരൻ

പൊന്നാനി
കേരളത്തിൽ അതിവേഗ റെയിൽപ്പാതയ്‌ക്ക് വിശദ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കാൻ റെയിൽവേ മന്ത്രാലയം ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തിയതായി ഇ ശ്രീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരംമുതൽ കണ്ണൂർവരെ 430 കിലോമീറ്ററിൽ ഒരുലക്ഷം കോടിരൂപ ചെലവിട്ടാണ് പാത നിർമിക്കുക. ഡിഎംആർസിയുടെ ഓഫീസ് പൊന്നാനിയിൽ ഉടൻ തുറക്കും.
തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട് വിമാനത്താവളങ്ങളെ പാത ബന്ധിപ്പിക്കും. സംസ്ഥാന സർക്കാരാണ് പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകുക. 70 ശതമാനവും തൂണുകൾ സ്ഥാപിച്ച് എലിവേറ്റഡ് പാതയാണ്. 30 ശതമാനം ടണൽവഴിയാകും. തൂണുകൾ സ്ഥാപിക്കാൻ 20 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുക. ഉപയോഗിക്കാത്ത ഭൂമി ഉടമകൾക്ക് കൃഷി ആവശ്യത്തിന് പാട്ടത്തിന് നൽകും.
മണിക്കൂറിൽ 135 – 200 കിലോമീറ്ററാണ് വേഗം. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് 3.15 മണിക്കൂറിൽ എത്താനാകും. ഓരോ അഞ്ചുമിനിറ്റിലും ട്രെയിൻ ഓടിക്കാനാകും. 25 കിലോമീറ്ററിൽ സ്റ്റോപ്പ് അനുവദിക്കും. തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം വിമാനത്താവളം, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം പാലത്തിന് സമീപം), ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം (കരിപ്പൂർ വിമാനത്താവളം), കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം, കൊയിലാണ്ടി, വടകര, തലശേരി, കണ്ണൂർ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.
ഒരുകിലോമീറ്റർ പാത നിർമിക്കാൻ 200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കൊങ്കൺ റെയിൽപ്പാത മാതൃകയിലുള്ള ഫണ്ട് സമാഹരണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രീതിയിൽ കമ്പനി രൂപീകരിക്കും. 51 ശതമാനം ഓഹരി റെയിൽവേയും 49 ശതമാനം സംസ്ഥാന സർക്കാരിനുമാകും. മൊത്തം തുകയുടെ 60 ശതമാനം കേന്ദ്ര–സംസ്ഥാന വിഹിതമായും ബാക്കി തുക വായ്‌പയിലൂടെയും കണ്ടെത്തും. 18 മാസത്തിനിടെ ഡിപിആർ പൂർത്തീകരിച്ച് നൽകുമെന്നും അദ്ദേഹം പറഞ്ഞു.










0 comments