'മിസ' നാടകം വീണ്ടും പ്രദർശിപ്പിക്കും; അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നത് നാടകത്തിന്റെ പ്രസക്തി വിളിച്ചുപറയുന്നു

വി വസീഫും വി കെ സനോജും മാധ്യമങ്ങളോട് സംസാരിക്കുന്നു
തൃശൂർ: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതപ്പിച്ച മിസ എന്ന നാടകത്തിലെ രംഗം വെട്ടിമാറ്റി തെറ്റായി പ്രചരിപ്പിച്ചതിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ. കലയെ വക്രീകരിച്ച് രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുന്നു. നാടകം പൊതുസമ്മേളനവേദിയിൽ വീണ്ടും പ്രദർശിപ്പിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും സെക്രട്ടറി വി കെ സനോജും മാധ്യമങ്ങളോട് പറഞ്ഞു.
അടിയന്തരാവസ്ഥയിൽ അതിക്രൂര പീഡനം ഏറ്റുവാങ്ങി മരണപ്പെട്ട നടി സ്നേഹത റെഡിയുടെ ജീവിതകഥയെ ആസ്പദമാക്കി അവതരിപ്പിച്ചതാണ് നാടകം. ഇതിനെയാണ് സദാചാരക്കണ്ണോടെ തെറ്റായി വ്യാഖ്യാനിച്ച് ഡിവൈഎഫ്ഐയെ ആക്രമിക്കുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നിലനിൽക്കുന്നത് നാടകത്തിന്റെ പ്രസക്തി വിളിച്ചുപറയുന്നു.
കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ബിജെപിയുടെയും പ്രവർത്തകർ അവരുടെ മനോവാകൃതം അനുസരിച്ച് പ്രചരിപ്പിക്കുകയാണ്. സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും വനിതാ നേതാക്കളുടെ ചിത്രം കൃത്രിമമായി നിർമിച്ച് ഉൾപ്പെടെ ഹീനമായി പ്രചരിപ്പിക്കുന്നു. ഇതിനെല്ലാം കയറൂരിവിടുകയാണ് സർക്കാർ. എംഡിഎംഎ സംഘമാണ് മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ നിയന്ത്രിക്കുന്നത്. ഈ പ്രചരണത്തിന് പിന്നിൽ ഈ എംഡിഎംഎ സംഘമാണോ എന്ന് വ്യക്തമാക്കണം.
രക്തദാനം പൊതിച്ചോറ് മുതലായ സന്നദ്ധ പ്രവർത്തനങ്ങളും, നീറ്റ് യു ജി പ്രവേശന പരീക്ഷകളിലെ ക്രമക്കേട്, മറ്റ് തൊഴിൽ പ്രശ്നങ്ങൾ എന്നിവയിൽ ഡിവൈഎഫ്ഐ ശക്തമായി നടത്തിയ പ്രതികരണങ്ങൾ എന്നിവയെക്കുറിച്ചുള്ള വാർത്തകൾ നൽകാൻ മടിക്കുന്ന മാധ്യമങ്ങൾ ഇത്തരം തെറ്റായ കാര്യങ്ങളും പ്രചരിപ്പിക്കുന്നു. പുസ്തകം വായിക്കുകയും കലാ ആസ്വദിക്കുകയും ചെയ്യുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി ഇതിൽ ഒരു നടപടിയും എടുക്കുന്നില്ലെന്നും സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.









0 comments