print edition ഡിവൈഎഫ്ഐ തുണയായി; അഹമ്മദ് കബീർ പരീക്ഷയെഴുതി

ആന്ത്രോത്ത് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കേന്ദ്രത്തില്‍ ആംബുലന്‍സില്‍ പരീക്ഷയെഴുതാനെത്തിയ പി കെ എച്ച് അഹമ്മദ് കബീര്‍
ആന്ത്രോത്ത് (ലക്ഷദ്വീപ്): ഫുട്ബോൾ കളിക്കിടെ പരിക്കേറ്റ് കിടപ്പിലായ ബിരുദവിദ്യാർഥിക്ക് പരീക്ഷയെഴുതാൻ തുണയായി ലക്ഷദ്വീപ് ആന്ത്രോത്തിലെ ഡിവൈഎഫ്ഐ. ആന്ത്രോത്ത് ആർട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാംവർഷ ബിഎസ്‌സി അക്വാകൾച്ചർ വിദ്യാർഥി പി കെ എച്ച് അഹമ്മദ് കബീറിനാണ് (22) കളിക്കളത്തിൽവച്ച് കാലിന് ഗുരുതര പരിക്കേറ്റത്. സെമസ്റ്റർ പരീക്ഷ നടക്കാനിരിക്കെയാണ് പരിക്കുണ്ടായത്.
ശസ്‌ത്രക്രിയ നിശ്ചയിച്ചെങ്കിലും പരീക്ഷ മുടങ്ങുമെന്നതിനാൽ നീട്ടിവച്ചു. വേദനമൂലം നിൽക്കാനോ ഇരിക്കാനോ കഴിയില്ലായിരുന്നു. പരീക്ഷയെഴുതിയില്ലെങ്കിൽ ഒരുവർഷം നഷ്ടമാകുമായിരുന്നു. സങ്കടപ്പെട്ടിരുന്നപ്പോഴാണ് ആന്ത്രോത്ത് ദ്വീപിലെ ഡിവൈഎഫ്ഐ പ്രവർത്തകർ സഹായഹസ്തവുമായെത്തിയത്.
ആന്ത്രോത്ത് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പരീക്ഷാകേന്ദ്രത്തിൽ അഹമ്മദിനെ എത്തിക്കാൻ ഡിവൈഎഫ്‌ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സഹായത്തോടെ പ്രവർത്തകർ സൗജന്യമായി ആംബുലൻസ് ഒരുക്കി. ആംബുലൻസിൽ കോളേജിലെത്തിയെങ്കിലും ഇറങ്ങിനടക്കാൻ കഴിയാതെവന്നതോടെ സ്ട്രെക്ച്ചറിൽ ചുമന്ന് മുകൾനിലയിലെ പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചു. കടുത്ത വേദനയിലും സ്ട്രെക്ചറിൽ കിടന്നുതന്നെ അഹമ്മദ് പരീക്ഷയെഴുതി, അതേ ആംബുലൻസിൽ വീട്ടിലേക്ക് മടങ്ങി. അവസാന പരീക്ഷയും ആംബുലൻസിൽ എത്തി എഴുതിയശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയനായ അഹമ്മദ് സുഖം പ്രാപിച്ചുവരുന്നു.










0 comments