പാർക്കിങ് ഫീസ് കുത്തനെ കൂട്ടി റെയിൽവേയുടെ പകൽക്കൊള്ള; പ്രതിഷേധവുമായി ഡിവെെഎഫ്ഐ

കൊച്ചി : സംസ്ഥാനത്ത് ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള പ്രധാന റെയിൽവേ സ്‌റ്റേഷനുകളിലെ പാർക്കിങ് ഫീസ്, ജൂൺ ഒന്നുമുതൽ വർധിപ്പിച്ച റെയിൽവേ നടപടിക്കെതിരെ ഡിവെെഎഫ്ഐ. പഴയ നിരക്കിന്റെ കരാർ നിലനിൽക്കെയാണ് ഇരട്ടിയിലേറെ തുക റെയിൽവേ വർധിപ്പിച്ചത്. ഇരുചക്രവാഹനങ്ങൾക്ക് മാസം 200 രൂപയായിരുന്നു നിരക്ക്. ഇത് 600 രൂപയാക്കി. മിക്ക സ്‌റ്റേഷനുകളിലും പാർക്കിങ് സ്ഥലങ്ങളിൽ മതിയായ മേൽക്കൂരയോ സിസിടിവി സംവിധാനങ്ങളോ ഇല്ല. വൃത്തിഹീനമായ ഇടങ്ങളിൽ ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്വത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത്തരത്തില്‍ പാർക്കിംഗ് പോലും സുരക്ഷിതമല്ലാത്ത സ്ഥിതി നിലനിൽക്കവെയാണ് പാർക്കിംഗ് ഫീകൂടി കുത്തനെ വർധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത് . തിരുവനന്തപുരത്ത് റെയിൽവേ ഡിവിഷണൽ മാനേജറുടെ ഓഫീസ് ഡിവെെഎഫ്ഐ കുത്തിയിരുന്ന് ഉപരോധിച്ചു.
പാർക്കിങ് കരാർ വ്യവസ്ഥകളും സുതാര്യമല്ല. എട്ടുമണിക്കൂറെങ്കിലും പാർക്ക് ചെയ്യുന്നവർക്കേ പലയിടങ്ങളിലും സീസൺ കാർഡ് നൽകുന്നുള്ളൂ. സൈക്കിളിന് മാസം 200 രൂപയാണ് നിരക്ക്. നാലുചക്രവാഹനങ്ങൾക്ക്‌ആദ്യ രണ്ടുമണിക്കൂർ 30 രൂപയും മൂന്നുദിവസത്തിൽ കൂടുതൽ 600 രൂപയുമാണ്. 96 മണിക്കൂറിൽ കൂടിയാൽ ഒരുദിവസത്തേക്ക് 200 രൂപ അധികം നൽകണം.
ഇരുചക്രവാഹനത്തിന് അഞ്ചു രൂപയും മുച്ചക്രവാഹനങ്ങൾക്കും കാറുകൾക്കും 25 രൂപയും ബസ്, മിനിബസുകൾക്ക് രണ്ടുമണിക്കൂർവരെ 120 രൂപയുമാണ് വാങ്ങിയിരുന്നത്. ഇത് രണ്ടുമുതൽ എട്ടുമണിക്കൂർവരെ 20, 50, 270 രൂപയായി ഉയർത്തി. എട്ടുമുതൽ 24 മണിക്കൂർവരെ 30, 80, 380 രൂപ നൽകണം. 24 മുതൽ 48 മണിക്കൂർവരെ 60, 180, 840 എന്നിങ്ങനെയും 48 മുതൽ 72 മണിക്കൂർവരെ 110, 300, 1260 എന്നിങ്ങനെയുമാണ് പുതിയ നിരക്ക്. നാലുചക്രവാഹനങ്ങൾക്ക് മാസ പാസ് അനുവദിക്കില്ല
തുടങ്ങിയവയാണ് പുതിയ തീരുമാനം. ഡിവെെഎഫ്ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്









0 comments