print edition ഒരുമയുടെ പാഥേയം

പി ആർ ചന്തു കിരൺ
Published on Aug 19, 2026, 01:34 AM | 1 min read
തിരുവനന്തപുരം : രാജ്യത്ത് ഭിന്നിപ്പിന്റെ ആശയങ്ങൾ പടരുന്പോൾ യുവതയുടെ വിപ്ലവ പ്രസ്ഥാനം അന്നമൂട്ടി പടുത്തുയർത്തിയത് ഒരുമയുടെ മഹനീയ മാതൃക. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വർഷങ്ങളായി ഡിവൈഎഫ്ഐ നടത്തിവരുന്ന ‘ഹൃദയപൂർവം’ ഭക്ഷണവിതരണം വിശപ്പുമാത്രമല്ല ഭിന്നിപ്പിന്റെ തീനാന്പുകളെയുമാണ് കെടുത്തുന്നത്. ‘വയറെരിയുന്നവരുടെ മിഴിനനയാതിരിക്കാൻ’ എന്ന മുദ്രാവാക്യം നാടാകെ ഏറ്റെടുത്തതോടെ രോഗപീഡകളിൽ വേദനിക്കുന്ന അപരനുവേണ്ടി വീട്ടകങ്ങളിൽനിന്ന് സ്‌നേഹം പൊതിഞ്ഞെടുക്കുകയാണ്. 8.72 കോടിയിലധികം പൊതിച്ചോറാണ് ജൂലൈ 20വരെ സംസ്ഥാനത്താകെ വിതരണം ചെയ്‌തത്.
2017- ജനുവരി ഒന്നിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടങ്ങിയ സംരംഭം കാസർകോടുവരെ എത്തി. ഡിവൈഎഫ്‌ഐ തിരുവനന്തപുരം മണ്ണന്തല മേഖലാ കമ്മിറ്റി സംഭരിച്ച 200 പൊതിച്ചോറുമായാണ് പദ്ധതി തുടങ്ങിയത്. അറുപതിലേറെ ആശുപത്രികളിലായി ദിവസവും നാൽപ്പതിനായിരത്തിലേറെ പൊതിച്ചോറാണ് ഇപ്പോൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നല്‍കുന്നത്. പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികളൊന്നും ഡിവൈഎഫ്‌ഐയുടെ ഇൗ സ്‌നേഹഗാഥയ്‌ക്ക് തടസ്സമായില്ല. പൊതിച്ചോറ് വിതരണം തടയുമെന്ന് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാർ പ്രതിഷേധത്തിരമാല ഭയന്ന് പിൻമാറി. ‘ദ ഗാർഡിയൻ’ അടക്കമുള്ള അന്താരാഷ്‌ട്ര, ദേശീയ മാധ്യമങ്ങളും പദ്ധതിയെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. രാജ്യത്ത് മറ്റൊരു യുവജനസംഘടനയ്ക്കും അവകാശപ്പെടാനാകാത്ത സന്നദ്ധ പ്രവർത്തനമാണിതെന്ന് മാധ്യമങ്ങൾ വാഴ്‌ത്തി. ഓണമുൾപ്പെടെയുള്ള ആഘോഷദിവസങ്ങളിലും ആശുപത്രികളിലുള്ളവർക്ക് പായസമടക്കം ഡിവൈഎഫ്‌ഐ സദ്യയൊരുക്കി. ചില മേഖലകളില്‍ ഓണക്കോടിയും നൽകി.










0 comments