print edition മഹാമാരിക്കാലത്തെ ഡിവൈഎഫ്‌ഐ; സന്നദ്ധ പ്രവർത്തനത്തിന്റെ ഉദാത്തമാതൃക

വടൂക്കരയിൽ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർ (ഫയൽ ചിത്രം)
കെ എ നിധിൻ നാഥ്
Published on Aug 12, 2026, 01:01 AM | 2 min read
തൃശൂർ: നാട് നടുങ്ങിനിന്ന മഹാമാരിക്കാലത്ത് സ്വന്തം ജീവൻപോലും പണയംവച്ച് സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുൻനിരയിലായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, കോവിഡാനന്തര വീണ്ടെടുപ്പ് തുടങ്ങി എല്ലായിടത്തും ഡിവൈഎഫ്‌ഐയുടെ സാന്നിധ്യമുണ്ടായി. കോവിഡ് വ്യാപനം തടയാനായി മാസ്‌ക്, സാനിറ്റൈസർ– പിപിഇ കിറ്റ് വിതരണംമുതൽ ഹാൻഡ്‌വാഷ് കോർണറുകൾവരെ സ്ഥാപിച്ച് നാടിന്റെ സുരക്ഷ ഉറപ്പാക്കുന്ന മാതൃകാ പ്രവർത്തനങ്ങൾ നടത്തി.
ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ കോവിഡ് വാർഡുകളുടെ സജ്ജീകരണം, ഓക്‌സിജൻ വാർ റൂം ഒരുക്കൽ, സമ്പർക്കവിലക്കിലുള്ളവർ താമസിക്കുന്ന കേന്ദ്രങ്ങളിൽ സഹായികൾ, കോവിഡ് വാർഡുകളിലെ ഭക്ഷണ വിതരണം, സമൂഹ അടുക്കളകളിൽനിന്നുള്ള ഭക്ഷണ വിതരണം, ഭക്ഷ്യക്കിറ്റ് തയ്യാറാക്കലും വിതരണവും എന്നിങ്ങനെ ഡിവൈഎഫ്‌ഐയുടെ എണ്ണമറ്റ പ്രവർത്തനങ്ങളുടെ സാക്ഷ്യം കൂടിയായിരുന്നു കോവിഡ് കാലം. ആയിരക്കണക്കിന് പ്രവർത്തകരാണ് ജില്ലയിലുടനീളം സദാ സന്നദ്ധരായി പ്രവർത്തനങ്ങൾ ഏറ്റെടുത്തത്.
ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരിൽ രോഗവ്യാപനം രൂക്ഷമായപ്പോൾ അവരുടെ പ്രവർത്തനങ്ങൾ സംഘടനയുടെ അംഗങ്ങൾ ഏറ്റെടുത്തു. മോർച്ചറി ജീവനക്കാരിൽ രോഗം പടരുകയും പലരും സമ്പർക്കവിലക്കിലാകുകയും ചെയ്‌ത ഘട്ടത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ മുഴുവൻ സമയവും ഡിവൈഎഫ്‌ഐക്കാരാണ് പ്രവർത്തിച്ചത്. മോർച്ചറിയിൽനിന്ന് ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രശ്‌നം പരിഹരിച്ചത് ഡിവൈഎഫ്‌ഐയുടെ ഇടപെടലാണ്. മൃതദേഹം കോവിഡ് മാനദന്ധങ്ങൾക്ക് വിധേയമായി പൊതിഞ്ഞു നൽകിയത് സംഘടനയുടെ നേതൃത്വത്തിലാണ്. മരിച്ചവരുടെ സ്വന്തക്കാർപോലും മൃതദേഹം തൊടാൻ ഭയന്ന് നിൽക്കേ സംസ്‌കാരം നിർവഹിക്കാൻ ഡിവൈഎഫ്‌ഐ പ്രത്യേക ഇടപെടൽ നടത്തി. 1352 മൃതദേഹങ്ങളാണ് പ്രവർത്തകർ സംസ്‌കരിച്ചത്.
രോഗബാധിതരുടെ യാത്രകൾക്ക് ആംബുലൻസുകളുടെ അപര്യാപ്‌തത പരിഹരിക്കാനായി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്‌നേഹവണ്ടികൾ സർവീസ് നടത്തി. വാഹന സൗകര്യമില്ലാത്ത ഇടങ്ങളിൽ മരുന്നുകളെത്തിക്കാൻ മരുന്ന് വണ്ടി സജ്ജീകരിച്ചു. ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത വിദ്യാർഥികൾക്കായി ‘ഫസ്റ്റ് ബെൽ’ എന്ന ക്യാമ്പയിൻ വഴി ടിവിയും മൊബൈൽ ഫോണും വിതരണം ചെയ്‌തും നാടിന്റെ കാവലായി ഡിവൈഎഫ്‌ഐ നിലകൊണ്ടു.
‘നിങ്ങൾ ഭക്ഷണം കഴിച്ചോ ’
മണ്ണുത്തി : ‘നിങ്ങൾ ഭക്ഷണം കഴിച്ചോ’– ഇൗ വാക്കുകളുള്ള പ്ലക്കാർഡും ഉയർത്തി മണ്ണുത്തി ദേശീയ പാതയിൽനിന്ന പെൺകുട്ടി കോവിഡ് മഹാമാരിക്കാലത്തെ മാനവികതയുടെ കാഴ്‌ചയായിരുന്നു. കോവിഡ് പടർന്നുപിടിക്കവെ, ഭയത്താൽ നാട് വിറങ്ങലിച്ചുനിന്നപ്പോൾ അപരന്റെ വിശപ്പകറ്റാൻ ഭക്ഷണവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ റോഡരികിലെത്തി. ഭക്ഷണശാലകൾ കോവിഡ് നിയന്ത്രണത്തെത്തുടർന്ന് അടച്ച ഘട്ടത്തിൽ യാത്രക്കാർക്ക് ഡിവൈഎഫ്‌ഐയുടെ ഭക്ഷണ വിതരണം വലിയ ആശ്വാസമായിരുന്നു.
ശീയ പാതയിലൂടെ പോകുന്ന യാത്രക്കാർക്ക് ഭക്ഷണം നൽകാൻ കാത്ത് നിൽക്കുന്ന ഡിവൈഎഫ്‌ഐ പ്രവർത്തക അഞ്ജു സുരേഷ്
ദേശീയപാതയിലും മറ്റു റോഡുകളിലൂടെയും വരുന്നവർക്ക് ഭക്ഷണവുമായിനിന്ന പ്രവർത്തകർ സമാനതകളില്ലാത്ത സേവന പ്രവർത്തനത്തിന്റെ അടയാളമായി. വിശന്നുവരുന്ന യാത്രക്കാർക്ക് ആ ചോദ്യവും ഭക്ഷണപ്പൊതികളും വലിയൊരു ആശ്വാസമായിരുന്നു. ‘അമ്മമാർ വിളമ്പുന്നു’ എന്ന ക്യാന്പയിനിലൂടെ കോവിഡ് രോഗികളുള്ള വീടുകളിലെ എല്ലാവർക്കും ഭക്ഷണം എത്തിച്ചു നൽകിയിരുന്നു.










0 comments