കസ്റ്റംസ് ഉടൻ റിപ്പോർട്ട് നൽകണം
വാഹനം പിടിച്ചെടുക്കൽ : ദുൽഖറിന്റെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി
കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ ഡിസ്‌കവറി ജീപ്പ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഹർജി തിങ്കളാഴ്ച ജസ്റ്റിസ് എ എ സിയാദ് റഹ്‌മാന്റെ ബെഞ്ചിൽ പരാമർശിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് നൽകാത്തതിനെത്തുടർന്ന്, ഉടൻ റിപ്പോർട്ട് നൽകാനാവശ്യപ്പെട്ട് മാറ്റുകയായിരുന്നു.
ഭൂട്ടാനിൽനിന്ന് അനധികൃതമായി എത്തിച്ച വാഹനങ്ങൾ പിടിച്ചെടുക്കാനാണ് കസ്റ്റംസ് പരിശോധന നടത്തിയത്. എന്നാൽ, ഇവിടെ ഉപയോഗിക്കാനായി 2004 മോഡൽ വാഹനം ഇറക്കുമതി ചെയ്തത് റെഡ്‌ക്രോസാണെന്നാണ് ദുൽഖറിന്റെ വാദം. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനം ആർപീ പ്രമോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽനിന്നാണ് വാങ്ങിയതെന്നും അഞ്ചുവർഷമായി ഉപയോഗിക്കുന്നുണ്ടെന്നും ദുൽഖർ അറിയിച്ചു.
രേഖകളെല്ലാം ശരിയാണെന്ന വിശ്വാസത്തിലാണ് വാഹനം വാങ്ങിയത്. കൈവശമുള്ള രേഖകളെല്ലാം നൽകിയെങ്കിലും ഇവ പരിശോധിക്കാതെയാണ് വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്. വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കമീഷണർക്ക് അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദുൽഖർ ഹർജി നൽകിയത്. കസ്റ്റംസിന്റെ കസ്റ്റഡിയിൽ വാഹനം ശരിയായി സൂക്ഷിക്കില്ലെന്നും കേടുവരാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.








0 comments