ശ്രീനാരായണ ഗുരു സമാധിയുടെ ശതാബ്ദി ആചരണ പരിപാടികൾക്ക് തുടക്കം
print edition ഗുരു സന്ദേശങ്ങൾ ഇന്ന് കൂടുതൽ പ്രസക്തം : രാഷ്ട്രപതി

രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ഗുരുദേവപ്രതിമ സമ്മാനിക്കുന്നു.
ശിവഗിരി
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ഇന്നത്തെ ലോകത്ത് കൂടുതൽ പ്രസക്തമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഐക്യത്തിനും സമത്വത്തിനും പരസ്പര ബഹുമാനത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആഹ്വാനം മനുഷ്യരാശി നേരിടുന്ന സംഘർഷങ്ങൾക്ക് കാലാതീതമായ പരിഹാരമാണെന്നും പറഞ്ഞു. ശ്രീനാരായണ ഗുരു സമാധിയുടെ രണ്ടു വർഷം നീളുന്ന ശതാബ്ദി ആചരണ പരിപാടികൾ ഉദ്‌ഘാടനംചെയ്യുകയായിരുന്നു രാഷ്ട്ര പതി.
സമത്വം, ഐക്യം, മനുഷ്യസ്നേഹം എന്നീ ആദർശങ്ങളിൽ വിശ്വസിക്കാൻ അദ്ദേഹം തലമുറകളെ പ്രചോദിപ്പിച്ചു. 19ാം നൂറ്റാണ്ട് സാക്ഷിയായ അഖിലേന്ത്യാ നവോത്ഥാനത്തിലെ പ്രമുഖരിൽ ഒരാളായിരുന്നു ശ്രീനാരായണ ഗുരു. അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും ഇരുട്ടിൽനിന്ന് ജനങ്ങളെ മോചിപ്പിക്കാനായി ഗുരു ജീവിതം സമർപ്പിച്ചു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ശക്തമായ സന്ദേശം നൽകി.
ഗുരുവിന്റെ തത്വങ്ങൾ മതം, ജാതി, വിശ്വാസം എന്നിവയുടെ അതിരുകൾക്കപ്പുറം കടന്നു.
അറിവിലൂടെയും അനുകമ്പയിലൂടെയുമാണ് യഥാർഥ മോചനം വരുന്നതെന്നും അദ്ദേഹം വിശ്വസിച്ചു. ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളും വിദ്യാലയങ്ങളും സ്ഥാപനങ്ങളും അടിച്ചമർത്തപ്പെട്ട സമുദായങ്ങൾക്കിടയിൽ സാക്ഷരതയുടെയും സ്വയം പര്യാപ്തതയുടെയും ധാർമിക മൂല്യങ്ങളുടെയും കേന്ദ്രങ്ങളായി വർത്തിച്ചു. മലയാളം, സംസ്‌കൃതം, തമിഴ് ഭാഷകളിലുള്ള അദ്ദേഹത്തിന്റെ കാവ്യങ്ങൾ അഗാധമായ ദാർശനിക ഉൾക്കാഴ്ചയെ ലാളിത്യവുമായി സമന്വയിപ്പിച്ചുവെന്നും അവർ പറഞ്ഞു.
വർക്കല ശിവഗിരിയിൽ നടന്ന പരിപാടിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ സംസാരിച്ചു. മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി, അടൂര്‍ പ്രകാശ് എംപി, വി ജോയി എംഎൽഎ, രാജീവ് ചന്ദ്രശേഖർ എന്നിവർ പങ്കെടുത്തു.









0 comments