print edition ശ്രീലങ്കയുടെ ജലനയത്തിന് മലയാളി കൈയൊപ്പ്

ഡോ. മനോജ്
കോഴിക്കോട്: കേരളംപോലെ സമൃദ്ധമായി മഴലഭ്യതയുള്ള ഒരു പ്രദേശം, ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങൾ, മഴ കിട്ടാക്കനിയായ മേഖലകൾ. ഇതെല്ലാം സമം ചേർന്ന ശ്രീലങ്ക മഴവെള്ള സംഭരണത്തിലൂടെ ജലപര്യാപ്തത കൈവരിക്കാൻ തയ്യാറാക്കിയ ജലനയത്തിന് മലയാളിയുടെ കൈയൊപ്പ്. സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് -ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ. മനോജ് പി സാമാണ് ശ്രീലങ്കയുടെ ജലനയം തയ്യാറാക്കിയ വിദഗ്ധരിൽ ഒരാൾ.
നെതർലൻഡ്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ആഫ്രിക്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർക്കൊപ്പമാണ് ഡോ. മനോജും ഭാഗമായത്. ഇന്ത്യയിൽനിന്നുള്ള ഏക പ്രതിനിധിയുമാണ്. സമൃദ്ധമായി മഴ ലഭിക്കുന്ന സോണിലെ വെള്ളം മറ്റിടങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാനാവശ്യമായ നടപടികളാണ് ജലനയത്തിൽ വിഭാവനം ചെയ്യുന്നത്. മേൽക്കൂരയിൽ വീഴുന്ന വെള്ളവും ഭൂഗർഭ ജലവുമെല്ലാം ഫലപ്രദമായി ഉപയോഗിക്കാനും ജലബജറ്റ് തയ്യാറാക്കാനുമാവശ്യമായ ചട്ടക്കൂട് ജലനയത്തിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. ശ്രീലങ്കൻ പാർലമെന്റിന്റെ അംഗീകാരത്തോടെ നയം നടപ്പാക്കും.
തിരുവല്ല സ്വദേശിയായ ഡോ. മനോജ് കോഴിക്കോട് സിഡബ്ല്യുആർഡിഎം (സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ്) എക്സിക്യുട്ടീവ് ഡയറക്ടറായിരിക്കെയാണ് ജലനയം തീരുമാനിക്കാനുള്ള സംഘത്തിന്റെ ഭാഗമായത്. ആറുമാസത്തോളം നീണ്ട സമയമെടുത്താണ് ജലനയം രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.










0 comments