ബർട്രാൻഡ് റസൽ പറഞ്ഞ കഥ പങ്കിട്ട് ഡോ. എം ലീലാവതി
print edition 'ഇന്നത്തോടെ ജീവിതം അവസാനിക്കുമെന്ന് കേട്ടാല്‍ നിങ്ങൾ എന്ത് ചെയ്യും’

കൊച്ചി
ദേശാഭിമാനി സാഹിത്യപുരസ്‌കാരം ഏറ്റുവാങ്ങിയ ഡോ. എം ലീലാവതി മറുപടിപ്രസംഗത്തിൽ സദസ്സിനോട് പങ്കിട്ടത് വിഖ്യാത ചിന്തകൻ ബർട്രാൻഡ് റസൽ പറഞ്ഞ കഥ. ജീവിതസായാഹ്നത്തിലും കർമനിരതയായി തുടരാൻ തന്നെ പ്രേരിപ്പിക്കുന്ന കഥ ജീവിതത്തോട് നിഷേധസമീപനം പുലർത്തുന്ന ചെറുപ്പക്കാരോടായാണ് റസൽ പറഞ്ഞതെന്നും ടീച്ചർ ഓർമിപ്പിച്ചു.
കര്‍ത്തവ്യബദ്ധനായ ഒരു തോട്ടക്കാരനോട്, ഇന്ന് അസ്തമയത്തോടുകൂടി നിങ്ങളുടെ ജീവിതം അവസാനിക്കുമെന്ന് കേട്ടാല്‍ ബാക്കിയുള്ള സമയം നിങ്ങള്‍ എന്തുചെയ്യും എന്നായിരുന്നു ചോദ്യം. ഞാന്‍ ഈ തോട്ടപ്പണി മുഴുവാനാക്കുമെന്ന് അയാള്‍ ചാഞ്ചല്യമില്ലാതെ മറുപടി നൽകി. ജീവിതം, ജീവിതവ്യമല്ല എന്ന് വിശ്വസിക്കുന്ന ചെറുപ്പക്കാര്‍ ഈ തോട്ടക്കാരനില്‍നിന്ന് ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നാണ് ബെർട്രാൻഡ് റസൽ പറഞ്ഞത്. തന്റെ തോട്ടപ്പണി ശരീരംകൊണ്ടുള്ളതല്ല; മനനേന്ദ്രിയംകൊണ്ടും വാഗിന്ദ്രിയം കൊണ്ടുമുള്ളതാണ്. അത് അസ്തമയംവരെ നിലനിര്‍ത്താനാകണമെന്ന് മാത്രമാണ് ആഗ്രഹമെന്നും ലീലാവതി പറഞ്ഞു.










0 comments