ജമാഅത്തെ ഇസ്ലാമിയെ തള്ളാതെ വി ഡി സതീശൻ

കൊച്ചി: ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വർഗീയതക്ക് എതിരെയാണ് നിലപാടെങ്കിൽ എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമിയെ തള്ളിപറയുന്നില്ലെന്ന ചോദ്യത്തിന് വെൽഫെയർ പാർടി തെരഞ്ഞെടുപ്പിൽ പിന്തുണച്ചിട്ടുണ്ടെന്നും അത് സ്വീകരിച്ചിട്ടുമുണ്ടെന്നുമായിരുന്നു മറുപടി. ഭാരതീയ വിചാരകേന്ദ്രത്തിൽ പോയിട്ടുണ്ടെന്ന് സമ്മതിച്ച സതീശൻ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ സതീശൻ സംഘപരിവാറിന്റെ സഹായം തേടിയെന്ന ഹിന്ദു ഐക്യവേദി നേതാവിന്റെ പ്രസ്താവനയിൽ, പറവൂരിൽ സംഘപരിവാറിന് വോട്ടില്ലെന്നായിരുന്നു മറുപടി.
എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്നത് വിദ്വേഷപ്രചാരണമെന്നും വെള്ളാപ്പള്ളി പലരുടെയും ഉപകരണമായി മാറുകയാണെന്നും സതീശൻ പറഞ്ഞു. ഗുരുദർശനങ്ങൾക്ക് വിരുദ്ധമായാണ് വെള്ളാപ്പള്ളി സംസാരിക്കുന്നത്. പ്രായമുണ്ടെന്ന് കരുതി അഭിപ്രായ വ്യത്യാസം പറയാതിക്കാനാവില്ല. ഞാൻ പറയുന്നത് പാർടി നിലപാടാണ്. വെള്ളാപ്പള്ളിയെ അധിക്ഷേപിച്ചിട്ടില്ല. അദ്ദേഹം എനിക്ക് എതിരെ പണ്ടും സംസാരിച്ചിട്ടുണ്ട്. എന്നാൽ ജി സുകുമാരൻ നായരുടേത് വർഗീയതക്ക് എതിരെയുള്ള നിലപാടാണ്. എൻഎസ്‌എസും എസ്‌എൻഡിപിയും തമ്മിലുള്ള ഐക്യം മുസ്ലിംലീഗ് തകർത്തെന്ന് എങ്ങനെയാണ് പറയുന്നതെന്ന് ചോദിച്ച സതീശൻ കോൺഗ്രസിന്റെയും ലീഗിന്റെയും ശബ്ദം ഒന്നാണെന്നും പറഞ്ഞു.










0 comments