print edition ബലാത്സംഗക്കേസ് പ്രതിക്ക് സീറ്റ്; കോൺഗ്രസിന് ഇരട്ടത്താപ്പ്

എൽദോസ് കുന്നപ്പിള്ളില്‍, എം വിൻസെന്റ്
തിരുവനന്തപുരം: ബലാത്സംഗക്കേസുകളിൽ രണ്ട് സിറ്റിങ് എംഎൽഎമാർ പ്രതിയായപ്പോൾ ഒരാൾക്കുമാത്രം സീറ്റ് നൽകിയ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ചർച്ചയാകുന്നു. എറണാകുളം സ്വദേശിയായ അധ്യാപികയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയ്ക്ക് സീറ്റ് നിഷേധിച്ചപ്പോൾ സമാനകേസിൽ ജയിലിൽ കിടന്ന കോവളം എംഎൽഎ എം വിൻസെന്റിന് സീറ്റ് നൽകി. വിൻസെന്റിനെ വീണ്ടും മത്സരിപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ അതിജീവിത രാഹുൽഗാന്ധിക്ക് പരാതി നൽകിയിരുന്നു.
2017ൽ ബാലരാമപുരം സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് എം വിൻസെന്റ് റിമാൻഡിൽ കഴിഞ്ഞത്. വീട്ടമ്മയെ അയൽവാസികൂടിയായ വിൻസെന്റ് ഭീഷണിപ്പെടുത്തുകയും പിന്നാലെ അവർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. 2017 ജൂലൈ 22ന് വിൻസെന്റിനെ അറസ്റ്റ് ചെയ്തു. എംഎൽഎയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റേത്. നിലവിൽ കേസിന്റെ വിചാരണ നെയ്യാറ്റിൻകര സബ് കോടതിയിൽ നടക്കുകയാണ്.
2022ൽ ബലാത്സംഗക്കേസിൽ ഒളിവിൽപോയ എംഎൽഎയാണ് എൽദോസ് കുന്നപ്പിള്ളി. തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന എറണാകുളം സ്വദേശിയായ അധ്യാപികയെ ബലാത്സംഗംചെയ്തെന്നും പരാതിപ്പെടുമെന്നായപ്പോൾ കോവളത്തുവച്ച് കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു കേസ്. യുവതി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയതിനെ തുടർന്ന് കോവളം പൊലീസ് കേസ് രജിസ്റ്റർചെയ്തു. നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ വിചാരണ നടക്കുകയാണ്.









0 comments