പാവപ്പെട്ടവന്റെ ചോറിൽ മണ്ണുവാരി ഇടരുത്; കെ മുരളീധരനെതിരെ എ എ റഹീം

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ 'ഹൃദയപൂർവം' ഉൾപ്പെടെ വിവിധ സംഘടനകൾ വർഷങ്ങളായി നടത്തിവരുന്ന സൗജന്യ ഭക്ഷണവിതരണ പദ്ധതി നിർത്തലാക്കുമെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്‍റെ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി. അധികാരത്തിന്റെ അന്ധത ബാധിച്ചാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. 'വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ' എന്ന ടാഗ്‌ലൈനോടെ നടത്തുന്ന മാനുഷിക പ്രവർത്തനത്തെ എതിർക്കുന്നവർ തങ്ങളുടെ മാനസിക നില പരിശോധിക്കണമെന്നും പാവപ്പെട്ടവന്റെ ചോറിൽ മണ്ണുവാരി ഇടരുതെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്ഐ അഭിമാനത്തോടെ പൊതിച്ചോർ വിതരണം തുടരും. പൊതിച്ചോർ വിതരണം കേവലം ഒരു രാഷ്ട്രീയ പ്രവർത്തനമല്ല, മറിച്ച് കേരളത്തിന്റെ പൊതുവായ സാമൂഹിക ബോധത്തിന്റെ അടയാളമാണ്. കെ കരുണാകരന്റെ ചിത്രം വെച്ചിട്ടുള്ള വീടുകളിൽ നിന്നും ബിജെപിക്കാരുടെ വീടുകളിൽ നിന്നും ഈ പദ്ധതിയിലേക്ക് പൊതിച്ചോറുകൾ ലഭിക്കുന്നുണ്ട്. രാഷ്ട്രീയത്തിന് അതീതമായി, ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത മനുഷ്യർക്ക് വേണ്ടിയാണ് അമ്മമാർ പ്രാർത്ഥനയോടെ ഈ ഭക്ഷണം കെട്ടിക്കൊടുക്കുന്നത്.
കെ മുരളീധരന്റെ ഉറക്കം കെടുത്തുന്നത് ഡിവൈഎഫ്ഐയുടെ കൊടിയാണെന്നും എന്നാൽ ഭക്ഷണം നൽകുന്നവർക്കും കഴിക്കുന്നവർക്കും അത് വിശപ്പ് മാത്രമാണ്. ഡിവൈഎഫ്ഐയുടെ ആംബുലൻസുകൾ ആശുപത്രികളിൽ സർവീസ് നടത്തുന്നുണ്ട്. ഈ കൊടിയോടുള്ള എതിർപ്പ് കാരണം നാളെ മുതൽ ഡിവൈഎഫ്ഐ എന്നെഴുതിയ ആംബുലൻസുകൾ ആശുപത്രികളിൽ കയറരുതെന്ന് പറയുമോയെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ വ്യാപകമായി രക്തദാനം നടത്തുന്നുണ്ട്. നാളെ ഡിവൈഎഫ്ഐക്കാരന്റെ രക്തം സ്വീകരിക്കരുത് എന്ന് ഇവർ പറയുമോയെന്നും എ എ റഹീം ചോദിച്ചു.









0 comments