അച്ചൻകോവിലിന്റെ കൂടെയുണ്ട് ഡിവൈഎഫ്ഐ

അച്ചൻകോവിൽ ഗോത്രമേഖലയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും പോഷകാഹാര വിതരണവും സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു ഉദ്ഘാടനംചെയ്യുന്നു
രാജേഷ് ജാന്‍വി
Published on Jul 20, 2026, 01:21 AM | 1 min read
പുനലൂർ
തങ്ങൾ ഒറ്റയ്ക്കല്ല എന്ന പ്രതീക്ഷ നിറഞ്ഞ പകലായിരുന്നു ഞായറാഴ്ച അച്ചൻകോവിൽ ഉന്നതിയിലെ ജനങ്ങൾക്ക്. ഏത് പ്രതിസന്ധിയിലും കൂടെയുണ്ട് എന്ന വിശ്വാസം പകർന്നുനൽകിയത് ഡിവൈഎഫ്ഐയും. ഉന്നതിയിൽ മെഡിക്കൽ ക്യാമ്പും പോഷകാഹാര കിറ്റ് വിതരണവും ഞായറാഴ്ച നടന്നു. രാവിലെ തന്നെ ഡിവൈഎഫ്‌ഐ നേതാക്കളും പ്രവർത്തകരും എത്തി. വിദഗ്ധ ഡോക്ടർമാരുടെ സംഘവും സജ്ജമായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 200 കുടുംബങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. തങ്ങൾക്കായി എൽഡിഎഫ് സർക്കാർ പ്രത്യേകം നടപ്പാക്കിയ ജനക്ഷേമ പദ്ധതികളും ഇപ്പോൾ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ അവ മുടക്കിയതിലുള്ള നിരാശയും ആളുകൾ പങ്കുവയ്ക്കാൻ മറന്നില്ല. ജൂണിൽ വിതരണം ചെയ്യേണ്ട മഴക്കാല കിറ്റും മുടങ്ങി. ദുരിതപൂർണമായ കാലത്ത് തങ്ങളെ നോക്കേണ്ട സർക്കാർ വേണ്ടത്ര ഉത്തരവാദിത്വം കാണിച്ചില്ല എന്നതിന്റെ തെളിവായിരുന്നു ഇവരുടെ വാക്കുകളിൽ. അച്ചൻകോവിൽ ഉന്നതിയിൽ ഭാരക്കുറവോടെ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ പോറ്റാൻ മാർഗമില്ലാതെ മുലപ്പാലിനുപകരം തണുപ്പിച്ച വെള്ളം കൊടുക്കേണ്ട അവസ്ഥ വന്നിരുന്നു. പൂർണവളർച്ചയെത്താതെ ജനിച്ച കുഞ്ഞുങ്ങൾ എസ്എടി ആശുപത്രിയിൽ മൂന്നാഴ്ച ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞു. വിവരം അറിഞ്ഞിട്ടും മന്ത്രി ഇടപെടുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ആശ്വാസമേകുന്ന ഒരു നടപടിയും എടുത്തില്ല. നാടിനെയും ജനങ്ങളെയും സ്നേഹത്തോട് ചേർത്തുപിടിച്ച എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷം അഭിമാനത്തോടെ ജീവിച്ച കാലമാണെന്ന് അവർ പറഞ്ഞു.










0 comments