'എല്ലാ വിഭാഗം ജനങ്ങളും സഹകരിച്ചാണ് പരിപാടി നടത്തിയത്, സൗഹാർദത്തെ തകർക്കരുത്'; നിലപാട് വ്യക്തമാക്കി ക്ഷേത്രം ഭരണസമിതി

നന്ദഗോവിന്ദം ഭജൻസ് (Photo Credit - Facebook/Nandagovindam Bhajans)
കോട്ടയം: നന്ദഗോവിന്ദം ഭജൻസിന്റെ സംഗീതപരിപാടിക്കിടെ ക്രിസ്‌തീയ ഭക്തിഗാനം ആലപിച്ചത് വിവാദമാക്കാനുള്ള സംഘപരിവാർ ശ്രമത്തിനെതിരെ കോട്ടയം നട്ടാശേരി വേമ്പിൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രം ഭരണസമിതി. ഗാനമാലപിച്ചതിൽ ഒരു തെറ്റും കാണുന്നില്ലെന്നും വിവാദം ഇളക്കിവിട്ട് സൗഹാർദം തകർക്കരുതെന്നും ക്ഷേത്രസമിതി കൺവീനർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
‘നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് സഹകരിച്ചാണ് പരിപാടി നടത്തിയത്. അമ്പലത്തിലെ എല്ലാ പരിപാടികളിലും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്. ഗ്രാമത്തിലുള്ളവരെല്ലാം വളരെ സൗഹാർദപരമായി ജീവിക്കുന്നവരാണ്. വിവാദം ഇളക്കിവിട്ട് സൗഹാർദത്തെ തകർക്കരുത്’– കുറിപ്പിൽ പറഞ്ഞു.
ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ സംഘപരിവാർ കേന്ദ്രങ്ങൾ രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ യേശുദാസ് പാടി മോഹൻ സിത്താര ഇൗണം നൽകിയ ‘ഈ പരദേവനഹോ' എന്ന ക്രിസ്‌തീയഗാനം ആലപിച്ചിരുന്നു. സമീപത്തെ ക്രിസ്ത്യൻ പള്ളിക്ക് ക്ഷേത്രവുമായുള്ള സൗഹാർദബന്ധം എടുത്തുപറഞ്ഞശേഷമായിരുന്നു ഗാനം അവതരിപ്പിച്ചത്. വലിയ കൈയടിയോടെയാണ് ജനങ്ങൾ ഇതു സ്വീകരിച്ചത്.
"ചിക്കൻ മസാല നല്ലതാണ്, പക്ഷേ അത് പായസത്തിലിടരുത്' എന്നായിരുന്നു ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികലയുടെ വിദ്വേഷപരിഹാസം. ഇതിന് പിന്നാലെ ഭജൻസിനെതിരെ സംഘപരിവാർ സൈബർ ആക്രമണവുമായി രംഗത്തെത്തി. ഇതേത്തുടർന്ന് ‘‘ഞങ്ങൾ ഒരു അതിർത്തിയും മറികടന്നിട്ടില്ല. എവിടെയും വേർതിരിവുകൾ കണ്ടില്ല. പേരുകൾക്കതീതമായി ഭക്തി ഒഴുകുന്ന നാടാണ് നമ്മുടേത്’’–എന്ന് നന്ദഗോവിന്ദം ഭജൻസിലെ നവീൻ മോഹൻ സമൂഹമാധ്യമത്തിൽ കുറിച്ചു.










0 comments