മർദനം അറിയിച്ചിട്ടും മന്ത്രി ഒ ജെ ജനീഷ് സഹായിച്ചില്ല; ബിജെപി നേതാവിനെതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഭാര്യ

തൃശൂർ: ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാറിനെതിരെ നൽകിയ വധശ്രമ പരാതിയുമായി മുന്നോട്ട് പോകുമെന്ന് ഭാര്യ പ്രിയങ്ക. വിവിധ കാരണങ്ങൾ പറഞ്ഞ് ശ്രീകുമാർ തന്നെ നിരന്തരം ക്രൂരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് പ്രിയങ്ക വെളിപ്പെടുത്തി. മർദനത്തിന് ശേഷം ചികിത്സ തേടി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടർ തിരിച്ചയച്ചു. സഹായത്തിനായി മന്ത്രി ഒ ജെ ജനീഷിനെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ലെന്നും അവർ പറഞ്ഞു.
ശ്രീകുമാറിന്റെ മർദനമേറ്റതിനെ തുടർന്ന് ചികിത്സ തേടി താൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും അവിടുത്തെ ഡോക്ടർ ചികിത്സ നൽകാൻ തയ്യാറാകാതെ മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രിയങ്ക ആരോപിക്കുന്നു.
"അമ്മയുടെയും സഹോദരന്റെയും ആശുപത്രി ആവശ്യങ്ങൾക്ക് പോയതിന്റെ പേരിലാണ് കഴിഞ്ഞദിവസം ശ്രീകുമാർ മർദിച്ചത്. ശ്രീകുമാർ നല്ലൊരു രാഷ്ട്രീയക്കാരൻ ആണോ എന്ന് എനിക്കറിയില്ല, എന്നാൽ ഒരു നല്ല ഭർത്താവല്ല. പ്രിയങ്ക വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാറിനെതിരെ മതിലകം പൊലീസ് കേസെടുത്തിട്ടുണ്ട്. ക്രൂരമായ മർദനത്തിനും കൊലപാതക ശ്രമത്തിനുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.










0 comments