print edition തെരുവുനായകളെ പാർപ്പിക്കാൻ 20 ഷെൽട്ടർ തുടങ്ങി ; സുപ്രീംകോടതിയിൽ കേരളം റിപ്പോർട്ട് നൽകി

ന്യൂഡൽഹി
തെരുവുനായകളെ പാർപ്പിക്കാൻ എബിസി കേന്ദ്രങ്ങളിൽ 20 അടിയന്തര ഷെൽട്ടറുകൾ തുടങ്ങിയെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. തെരുവുകളിൽനിന്ന് അപകടകാരികളായ നായകളെ നീക്കണമെന്ന ഉത്തരവ് പാലിച്ചെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകളുമായി ചേർന്ന് സ്ഥിരം ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്താൻ കലക്‌ടർമാരെ ചുമതലപ്പെടുത്തി. മൃഗസ്‌നേഹികൾക്കും ഷെൽട്ടർ സ്ഥാപിക്കാം.
എറണാകുളം, ആലപ്പുഴ, കോട്ടയം, കാസർകോട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ എബിസി കേന്ദ്രങ്ങൾ വിപുലപ്പെടുത്തും. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, ജില്ലകളിൽ പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കും രണ്ട് സംരക്ഷണ കേന്ദ്രങ്ങളും തെരുവുനായകളെ കൊണ്ടുപോകാൻ 21 വാഹനങ്ങളും സംസ്ഥാനത്തുണ്ട്. നായകൾക്ക് ഭക്ഷണംനൽകാൻ നിലവിൽ 22 കേന്ദ്രങ്ങളുണ്ട്. ഇവയുടെ എണ്ണം വർധിപ്പിക്കും.
തെരുവുനായ പ്രശ്‌നം അറിയിക്കാൻ ഹെൽപ്പ്‌ലൈൻ നന്പർ ഏർപ്പെടുത്തി. ഉടമസ്ഥരുള്ള 33,380 നായകൾക്കും 1,03,008 തെരുവുനായകൾക്കും നവംബർവരെ വാക്‌സിൻ നൽകി. 7,33,720 ആന്റിറാബിസ് ഡോസുകൾ സ്റ്റോക്കുണ്ട്. അതേസമയം, ഷെൽട്ടറുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ ജനങ്ങൾ പ്രതിഷേധം ഉയർത്തുന്നത് വെല്ലുവിളിയാണ്. കേരളത്തിലെ പാതകളിൽ കന്നുകാലികൾ അലഞ്ഞുതിരിയുന്ന സാഹചര്യമില്ലെന്നും കോടതിയെ അറിയിച്ചു.










0 comments