print edition ദുർബല വിഭാഗക്കാരുടെ ഫണ്ട് വെട്ടിക്കുറയ്ക്കരുത്: ബാലഗോപാൽ

തിരുവനന്തപുരം: ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് ബജറ്റിൽ പിന്നാക്ക, ദുർബല വിഭാഗങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കരുതെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.
ധവളപത്രത്തിലെ പോലെയല്ല കാര്യങ്ങളെന്നും സാമ്പത്തികവർഷത്തിന്റെ ആദ്യ രണ്ടുമാസം മികച്ച വരുമാനമാണ് നികുതിപിരിവിലൂടെ ഉണ്ടായതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാമ്പത്തികമായി ചുരുക്കാതെയും ജനങ്ങൾക്ക് നൽകാനുള്ളതിൽനിന്ന് പിന്മാറാതെയും ബജറ്റ് അവതരിപ്പിക്കണം. വലിയതോതിലുള്ള സ്വകാര്യവൽകരണവും വെട്ടിക്കുറവുകളുമുണ്ടാകുമെന്നാണ് സൂചന. പതിനായിരം കോടിയെങ്കിലും ഈവർഷം നികുതിയിനത്തിൽ അധികമായി കിട്ടും.
ഇതിനുപുറമേ, 10,000 കോടി രൂപ കേന്ദ്രധനകമീഷൻ വിഹിതമായി അധികം ലഭിക്കും. റവന്യു കമ്മി ഗ്രാന്റ് (ആർഡി) ഇക്കുറി നൽകാൻ തീരുമാനിച്ചിട്ടില്ലെങ്കിലും ഇതിനുള്ള തുക കേന്ദ്ര സർക്കാറിന്റെ കൈയിലുണ്ട്. സംസ്ഥാനങ്ങൾക്ക് വീതംവയ്‌ക്കുന്ന നികുതിവരുമാനം (ഡിവിസിബിൾ പൂൾ) മുന്പത്തെപ്പോലെ 41 ശതമാനമേ ഇത്തവണയും വകയിരുത്തിയിട്ടുള്ളൂ.
അഞ്ചുവർഷം മുമ്പ് സംസ്ഥാനങ്ങൾക്കാകെ ആർഡി ഗ്രാന്റായി നൽകാൻ നീക്കിവച്ചത് നാലര ലക്ഷം കോടിയായിരുന്നു. ഇപ്പോൾ ആറുലക്ഷം കോടിയെങ്കിലും വരും. ഇതിൽനിന്നുള്ള വിഹിതമായി 50,000 കോടിയെങ്കിലും സംസ്ഥാനത്തിന് ലഭിക്കണം.
ഇതു വാങ്ങിയെടുക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം. ഹിമാചൽ പ്രദേശ് നിയമസഭ ചെയ്‌തതിനു സമാനമായി ആർഡി ഗ്രാന്റ് അനുവദിക്കുന്നതിന് കേരള നിയമസഭയും പ്രമേയം പാസാക്കി കേന്ദ്രത്തിനയക്കണം. എൽഡിഎഫ് സർക്കാർ തുടങ്ങിയ സ്ത്രീസുരക്ഷാ പദ്ധതി പുതിയ സർക്കാർ നിർത്തുമെന്ന് കരുതുന്നില്ലെന്ന് ബാലഗോപാൽ പറഞ്ഞു.
രണ്ടു മാസത്തെ തുക എൽഡിഎഫ് സർക്കാർ നൽകിയിരുന്നു. മാർച്ചിൽ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽവന്നു. പഞ്ചായത്തുകൾക്കുള്ള സംസ്ഥാനവിഹിതം അനുവദിക്കാൻപോലും തെരഞ്ഞെടുപ്പു കമീഷൻ അനുവദിച്ചില്ല. നേരത്തെ എതിർത്തിരുന്ന പലതിലും ഇപ്പോൾ മന്ത്രിമാർക്ക് പ്രതികരണമില്ലെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.









0 comments