പാസ്പോർട്ട് വിട്ടുനൽകണം; കോടതിയെ സമീപിച്ച് ദിലീപ്

കൊച്ചി: പാസ്പോർട്ട് വിട്ടുനൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നത്. കേസ്ൽ ദിലീപ് എട്ടാം പ്രതിയായിരുന്നു. എന്നാൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കാണിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിനെ വെറുതെ വിട്ടു. ഈ സാഹചര്യത്തിൽ പാസ്പോർട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നടന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
കേസിൽ ഏഴാംപ്രതി ചാർലി തോമസ്, ഒമ്പതാംപ്രതി സനില്‍കുമാര്‍ (മേസ്‌തിരി സനില്‍), 15–ാംപ്രതിയും ദിലീപിന്റെ സുഹൃത്തുമായ ജി ശരത് എന്നിവരെയും തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്‌ത കേസാണിത്. 2017 ഫെബ്രുവരി 17ന് രാത്രി അങ്കമാലി അത്താണിക്കുസമീപം കാർ തടഞ്ഞുനിർത്തി നടിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും അശ്ലീലവീഡിയോ പകർത്തുകയും ചെയ്‌തെന്നാണ് കേസ്.
ഒന്നുമുതൽ ആറുവരെ പ്രതികളായ പൾസർ സുനി എന്ന എൻ എസ് സുനില്‍, മാർട്ടിൻ ആന്റണി, ബി മണികണ്‌ഠൻ, വി പി വിജേഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരെ തിങ്കളാഴ്‌ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും.










0 comments