കാവുകളുടെ വിവരങ്ങള്‍ ആപ്പിലാക്കി ഡിജിറ്റൽ സർവകലാശാല

ഡിജിറ്റൽ യൂണിവേഴ്സിറ്റി

ആൻസ് ട്രീസ ജോസഫ്
Published on Feb 03, 2025, 01:28 AM | 1 min read
തിരുവനന്തപുരം: അപൂർവസസ്യങ്ങളെയും ജീവജാലങ്ങളെയും അടയാളപ്പെടുത്തി സംസ്ഥാനത്തെ കാവുസംരക്ഷണത്തിന് സാങ്കേതിക പിന്തുണയുമായി ഡിജിറ്റൽ സർവകലാശാല. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കാവുകളുടെ സമഗ്ര വിവരമടങ്ങിയ സേക്രഡ് ഗ്രൂവ്സ് എന്ന മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റുമാണ് സർവകലാശാല വികസിപ്പിച്ചത്. ഇതിലൂടെ കാവുകളുടെ എണ്ണം, മരങ്ങൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടി, അവയുടെ ശാസ്ത്രീയവും പ്രാദേശികവുമായ പേര്, വംശനാശഭീഷണി നേരിടുന്ന ജീവികൾ എന്നിവയെ തിരിച്ചറിയാനാകും.
കാവുകളിലെ കാർബണിന്റെ അളവ്, സസ്യവൈവിധ്യങ്ങൾ, ഘടന, ആവരണം എന്നിവയെ കുറിച്ച് എൻവയോൺമെന്റൽ റിസോഴ്സസ് റിസർച്ച് സെന്ററിന്റെ (ഇആർആർസി) ഗവേഷണ പഠനത്തിലാണ് സർവകലാശാലയുടെ ഇന്ത്യൻ ഇ ൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് (ഐഐഐടിഎംകെ) വിഭാഗം പങ്കാളിയായത്. 2019ൽ ആരംഭിച്ച പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 738 കാവുകളിലായി 561 അപൂർവ ഇനങ്ങൾ കണ്ടെത്തി. ഇതിൽ 206 മരം, 132 വള്ളിച്ചെടി, 115 സസ്യങ്ങൾ എന്നിവയുണ്ട്. പ്രാദേശികമായി കാണപ്പെടുന്ന 62 ഇനങ്ങളും ഗവേഷണത്തിൽ കണ്ടെത്തി.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) ചുവപ്പുപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 172 ഇനം സസ്യങ്ങൾ കേരളത്തിലെ കാവുകളിലുണ്ടെന്നാണ് പഠനം. ആലപ്പുഴ മണ്ണാറശാല അമ്പലത്തിൽ മാത്രം അമ്പതിലധികം അപൂർവ സസ്യങ്ങളും കണ്ടെത്തി. കാവുകളിലെ ജൈവവൈവിധ്യങ്ങളുടെ പഠനത്തിന് പുറമെ ജിയോ സ്പേഷ്യൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കാവുകളുടെ മാപ്പിങ് വെബ് സൈറ്റിലും ആപ്ലിക്കേഷനിലും സാധ്യമാക്കിയതെന്ന് ഡിജിറ്റൽ സർവകലാശാല ജിയോസ്‌പെഷ്യൽ അനലറ്റിക്സ് പ്രൊഫസർ ഡോ. ടി രാധാകൃഷ്ണൻ പറഞ്ഞു. കാവുകളിലെ ജൈവവൈവിധ്യ ഇൻഡെക്സ്, കാർബൺ ഇൻഡെക്സ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.









0 comments