print edition ഡീസൽ വിലവർധന: കഴുകൻ കണ്ണോടെ സിമന്റ് കമ്പനികൾ

കൊല്ലം: ഇന്ധന ക്ഷാമത്തെതുടർന്ന് ഡീസൽ വിലവർധന കാത്ത് സിമന്റ് കന്പനികൾ. ഇതിന്റെ മറവിൽ സിമന്റിന്റെ വില കൂട്ടാനാണ് കന്പനികളുടെ നീക്കം. നിലവിൽ ഒരു പായ്‌ക്കറ്റ് സിമന്റ് വില 330–360 രൂപയാണ്. ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഇൗ രംഗത്തെ കുത്തകക്കന്പനികളെല്ലാം. ഇവരാണ് വില നിശ്‌ചയിക്കുന്ന ശക്തികൾ. വൈകാതെ കേന്ദ്ര സർക്കാർ ഡീസൽ വില വർധിപ്പിക്കുമെന്നും ഇതിന്റെ മറവിൽ സിമന്റ് വില കൂട്ടാനുമാണ് നീക്കം.
സാധാരണ ഡീസലിന് വില കൂട്ടിയാൽ സിമന്റ് കമ്പനികൾ 25–50 രൂപ വരെ പായ്‌ക്കറ്റിന് വർധിപ്പിക്കുന്നതാണ് പതിവെന്ന് വ്യാപാരികൾ പറയുന്നു. ഡാൽമിയ, അദാനി, അൾട്രാടെക് തുടങ്ങിയ കന്പനികളാണ് സിമന്റ് ഉൽപ്പാദനരംഗത്തെ കുത്തകകൾ. മറ്റ് ഇടത്തരം കന്പനികളെ കുത്തകകൾ വിഴുങ്ങുകയാണ്. ഇതിന് കേന്ദ്രസർക്കാർ വഴിയൊരുക്കുന്നത് ഇഡിയെ ഉപയോഗിച്ചുള്ള റെയ്‌ഡിലൂടെ ആണ്. അടുത്തിടെ ഇഡി റെയ്‌ഡ് നടന്ന ശങ്കർ സിമന്റ് ഇപ്പോൾ അൾട്രാ ടെക്കിന്റേതായി മാറി.
ചെട്ടിനാട് സിമന്റ് കന്പനിയിലും ഇഡി റെയ്‌ഡ് നടത്തി. കുത്തകയായ അദാനി ലക്ഷ്യമിട്ടിരിക്കുന്ന കന്പനികളാണ് ചെട്ടിനാടും റാംകോയും. ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സിമന്റിന് വില കുറയ്‌ക്കുന്നത് ഡീലർമാരുമായി ചേർന്നുള്ള കന്പനികളുടെ മറ്റൊരു തന്ത്രമാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇത് സിമന്റിന്റെ വിൽപ്പന വർധിപ്പിച്ച് വർഷാന്ത്യം ഡീലർമാർക്ക് ഇൻസെന്റീവ് ലഭിക്കുന്നതിന് കന്പനികൾ ഒരുക്കിനൽകുന്ന സൗകര്യമാണ്. ഇതുകഴിഞ്ഞാൽ ഏപ്രിലിൽ വില കൂട്ടുകയും ചെയ്യും.
അടുത്തിടെ കേന്ദ്രം 28 ശതമാനമായിരുന്ന ജിഎസ്‌ടി 18 ശതമാനമാക്കി കുറച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിമന്റ് വില കന്പനികൾ 35രൂപ കുറച്ചു. എന്നാൽ, മാർച്ച് കഴിഞ്ഞപ്പോൾ പായ്‌ക്കറ്റിന് 100രൂപ കുട്ടി. ഇതോടെ വില 400രൂപ വരെയായെങ്കിലും ഇതരസംസ്ഥാന തൊഴിലാളികൾ വോട്ട് ചെയ്യാൻ നാട്ടിലേക്കുപോയത് കന്പനികൾക്ക് തിരിച്ചടിയായി. തൊഴിലാളികൾ കുറഞ്ഞത് നിർമാണമേഖലയെ ബാധിച്ചു. അതോടെ സിമന്റ് വില 50രൂപ കുറച്ചു. ഇൗ സാഹചര്യത്തിലാണ് ഇന്ധനവില കൂടുമെന്ന പ്രതീക്ഷയിൽ സിമന്റ് കന്പനികൾ കാത്തിരിക്കുന്നത്. വിലവർധന നിർമാണമേഖലയ്‌ക്ക് തിരിച്ചടിയാകും.










0 comments