print edition സ്‌മരണയിൽ ജ്വലിച്ച് ധീരജ്

തളിപ്പറമ്പ്
അനശ്വര രക്തസാക്ഷി ധീരജ് രാജേന്ദ്രന് നാടിന്റെ സ്‌മരണാഞ്ജലി. ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജ് ക്യാമ്പസിൽ കെഎസ്‌യു–- യൂത്ത് കോൺഗ്രസ് ക്രിമിനൽസംഘം അരുംകൊലചെയ്‌ത എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി എസ്‌എഫ്‌ഐ പ്രവർത്തകർ പ്രിയ സഖാവിന്റെ ധീരസ്‌മരണ പുതുക്കി. വെള്ളി രാവിലെ തൃച്ചംബരം പട്ടപ്പാറയിലെ രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിലും വീട്ടിലും വിദ്യാർഥികളെത്തി. രക്തസാക്ഷി സ്‌മൃതിമണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചന നടത്തി. വൈറ്റ് വളന്റിയർമാരുടെയും ബാൻഡ് വാദ്യത്തിന്റെയും അകമ്പടിയോടെ പൂക്കോത്ത് നടയിൽനിന്ന് നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായാണ് നഗരത്തിലെത്തിയത്.
അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി പി എസ് സഞ്‌ജീവ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി പി അഖില അധ്യക്ഷയായി. സംഘാടകസമിതി ചെയർമാൻ ടി ബാലകൃഷ്‌ണൻ, ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയറ്റംഗം ജോയൽ തോമസ് എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ സന്തോഷ്, ധീരജിന്റെ അമ്മ പുഷ്കല, സഹോദരൻ അദ്വൈത് എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ സ്വാഗതവും കെ എം അതുൽരാജ് നന്ദിയുംപറഞ്ഞു. ധീരജ് രാജേന്ദ്രൻ സ്‌മൃതിമണ്ഡപത്തിൽ ടി പി അഖില പതാക ഉയർത്തി. രക്തസാക്ഷിദിനമായ ശനി രാവിലെ 8.30ന് സിപിഐ എം നേതൃത്വത്തിൽ തൃച്ചംബരത്തെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും പതാക ഉയർത്തലും അനുസ്‌മരണവും നടക്കും.










0 comments