print edition പ്രതിരോധത്തിന്റെ ദേശഭൂപടങ്ങൾ


സ്വന്തം ലേഖകൻ
Published on Jun 09, 2026, 12:01 AM | 1 min read
തിരുവനന്തപുരം: നാടും മിത്തും ചരിത്രവും പ്രതിരോധവും ചേരുന്ന ആഖ്യാനങ്ങൾക്കാണ് 2025ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരം. മരണവംശം, ഒരുപിടി ഉപ്പ്, തകർന്ന പള്ളിയാണ് വലിയ പള്ളി എന്നീ കൃതികൾ മുന്നോട്ടുവയ്‌ക്കുന്നത് ഇൗ സവിശേഷ കാഴ്‌ചപ്പാടുകളാണ്.
കേരളം രൂപീകരണംതൊട്ട് അടിയന്തരാവസ്ഥയും കടന്നുവരുന്ന കാലമാണ് പി വി ഷാജികുമാറിന്റെ ‘മരണവംശം’ നോവലിൽ. കാടകങ്ങളിലൂടെ പടരുന്ന കഥാവഴിയുടെ പശ്‌ചാത്തലം കാസർകോട് ജില്ലയിലെ എർക്കാന എന്ന ദേശമാണ്.
നാടിന്റെ രാഷ്‌ട്രീയവും ജീവിതവും മിത്തും ചരിത്രവും പ്രാദേശികഭാഷയും കലരുന്ന, പതിനെട്ട് അധ്യായങ്ങളുള്ള നോവൽ കുടിപ്പകയുടെയും ചരിത്രമാണ്. കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം, അബുദാബി ശക്തി അവാർഡ് തുടങ്ങിയവയും ഷാജികുമാറിനെ തേടിയെത്തി. മറവിയുടെ മൂടലിൽപ്പെട്ട മഹാദേവൻ എന്ന നിസ്വാർഥനായ തൊണ്ണൂറുകാരനിലൂടെയാണ് എൻ പ്രഭാകരൻ ‘ഒരു പിടി ഉപ്പ്' എന്ന കഥ പറയുന്നത്. സമാഹാരത്തിലെ ഓരോ കഥയും വ്യത്യസ്തമായ പ്രമേയംകൊണ്ട് സമ്പന്നമായ വായനാനുഭവം. നാട്ടുവെളിച്ചത്തിന്റെ നന്മയുള്ള കഥകൾ. നാടും കഥാപാത്രമാകുന്നു. ചരിത്രത്തിലേക്കും മിത്തിലേക്കും വേരോടി പടർന്ന കാഴ്‌ചയുടെ അസാധാരണ വിസ്‌മയങ്ങളെ വായനക്കാർക്ക് സമ്മാനിച്ച സാഹിത്യകാരനാണ് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുകൂടിയായ അദ്ദേഹം.
‘തകർന്ന പള്ളിയാണ് വലിയ പള്ളി’ എന്ന കവിതയിലൂടെ പ്രതിരോധത്തിന്റെ സാംസ്‌കാരിക ഇടം കണ്ടെത്തുന്നു പി എൻ ഗോപീകൃഷ്‌ണൻ. സമാഹാരത്തിൽ 36 കവിതകളാണുള്ളത്. ഇന്ത്യയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ ഇരുളിനെ പ്രതിരോധിക്കാനുള്ള ശ്രമം ഇവയുടെ മുഖമുദ്രയാണ്. 2024 ജനുവരിയിൽ അയോധ്യയിലുയർന്ന രാമക്ഷേത്ര നിർമാണത്തോടനുബന്ധിച്ച് എഴുതിയ കവിതകൾ, 1992 ഡിസംബർ 5, തകർന്ന പള്ളിയാണ് വലിയ പള്ളി, രാമനെ അയോധ്യയിൽനിന്ന് നാടുകടത്തിയത് ബാബറല്ല, ഇന്ത്യ ഈസ് എ സെക്കുലർ റിപ്പബ്ലിക് എന്നീ കവിതകൾ സമാഹാരത്തിലുണ്ട്.











0 comments